എകെജി സെൻ്ററിൽ എത്തിയപ്പോൾ എംപി കൂടിയായ സിപിഐഎം നേതാവ് അപമാനിച്ചതായി ഉദ്യോഗാർഥികൾ ആരോപിച്ചു
പ്രതീക്ഷ കൈവിട്ട് വനിതാ സിപിഒ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങി. ഇന്ന് രാത്രിയോടുകൂടി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സമരം ഉപേക്ഷിച്ചത്. എകെജി സെൻ്ററിൽ എത്തിയപ്പോൾ എംപി കൂടിയായ സിപിഐഎം നേതാവ് അപമാനിച്ചതായി ഉദ്യോഗാർഥികൾ ആരോപിച്ചു.
ഹാൾ ടിക്കറ്റ് കത്തിച്ചാണ് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്. എകെജി സെന്ററിൽ വെച്ച് കണ്ടപ്പോള്‍, സമരം തുടങ്ങിയാലും തൂങ്ങി മരിച്ചാലും പാർട്ടിക്കൊന്നുമില്ലെന്ന് എംപി പറഞ്ഞതായും ഉദ്യോഗാർഥികൾ ആരോപിച്ചു. സമരം ചെയ്യുന്നവർക്ക് ദുർവാശിയാണെന്ന പി.കെ. ശ്രീമതിയുടെ പരാമർശത്തിനും ഉദ്യോഗാർഥികൾ മറുപടി നൽകി. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ എന്താണെന്ന് മനസിലാക്കണം. അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടതെന്നായിരുന്നു ശ്രീമതിയുടെ പരാമർശം. അവകാശപ്പെട്ട ജോലി ചോദിക്കുന്നത് എങ്ങനെ ദുർവാശിയാകുമെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുചോദ്യം. എകെജി സെൻററിൽ നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. പേര് പറഞ്ഞാൽ കേസ് കൊടുക്കും എന്ന് പറഞ്ഞതായും ഉദ്യോഗാർഥികള്‍ പറഞ്ഞു.
18 ദിവസത്തെ സമരത്തിൽ പ്രതിഷേധത്തിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് കഴിഞ്ഞ ദിവസം അഡ്വൈസ് മെമോ ലഭിച്ചുവെന്നതാണ് ഉദ്യോഗാർഥികളുടെ ആകെ ആശ്വാസം. പുറത്തുവന്ന ലിസ്റ്റിൽ പരമാവധി നിയമനങ്ങൾ നടത്തി എന്നാണ് സർക്കാരിന്റെ ഭാഗം. എന്നാൽ ഇപ്പോഴും ഒഴിവുകൾ ഉണ്ടെന്നും 50 ശതമാനം പോലും നിയമനം നടത്തിയിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ വാദിക്കുന്നു.
Also Read: ചോദ്യപേപ്പർ ചോർച്ച: പാലക്കുന്ന് ഗ്രീൻവുഡ്‌സ് കോളേജ് പ്രിൻസിപ്പലിനെതിരെ കേസ്
ഉദ്യോഗാർഥികള്‍ സമരം ആരംഭിക്കുമ്പോള്‍ 967 പേർ ഉൾപ്പെട്ടിരിക്കുന്ന സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 30 ശതമാനത്തിൽ താഴെ മാത്രം പേർക്കായിരുന്നു നിയമനം ലഭിച്ചിരുന്നത്. അതായത് 967 പേരിൽ നിയമന ശുപാർശ ലഭിച്ചത് 259 പേർക്ക് മാത്രം. ഇതില്‍ അറുപതും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ പ്രധാന ആരോപണം. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.