കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്
തിരുവനന്തപുരത്ത് കൈയിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ഹെൽമറ്റ് കൊണ്ട് മർദിച്ച യുവാവ് പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. സിപിഒമാരായ രതീഷ്, വിഷ്ണു എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
കഴിഞ്ഞദിവസം കഴക്കൂട്ടത്ത് വച്ചായിരുന്നു സംഭവമുണ്ടായത്. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പൊലീസ് വാഹനം നിർത്തി സിഗരറ്റ് കളയാന്‍ ആവശ്യപ്പെട്ടു. എന്നാൽ സിഗരറ്റ് കളയാൻ റയാൻ ബ്രൂണോ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി മടങ്ങി.
ഇതിൽ പ്രകോപിതനായ യുവാവ് പൊലീസുകാരെ പിന്തുടര്‍ന്നെത്തി പൊലീസ് ജീപ്പ് തടയുകയും കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് ജീപ്പിലും സിപിഒമാരുടെ മുഖത്തും അടിക്കുകയായിരുന്നു. ഈ സമയം റയാൻ്റെ മാതാവും ഒപ്പമുണ്ടായിരുന്നു.
രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. മറ്റു പൊലീസുകാർ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.