പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്
കോട്ടയം അയർക്കുന്നം പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയാണ് മൂവരും ജീവനൊടുക്കിയത്. പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്.
രണ്ടും അഞ്ചും വയസ്സ് മാത്രമുള്ള പിഞ്ചുപെൺകുഞ്ഞുങ്ങളോടൊപ്പം ആണ് അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂർ പള്ളിക്കുന്നിൽ മീനച്ചിലാറ്റിലാണ് അമ്മയും മക്കളും ചാടിയത്. ഇന്ന് ഉച്ചയോടെ പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെ അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്ന് കണ്ടെത്തി. 3 പേരെയും ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കണ്ണമ്പുര ഭാഗത്ത് നിന്നും ജിസ്മോളുടെ സ്‌കൂട്ടർ കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ മൂലം ആകാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലന്നും ജിസ്മോളെ എപ്പോഴും സന്തോഷവതിയായാണ് കണ്ടിട്ടുള്ളതെന്നും ബന്ധുവായ ജോസഫ് പറഞ്ഞു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)