ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും
സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മാധ്യമ പ്രവർത്തകൻ എം.ആർ. അജയനാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. സിഎംആർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.
അതേസമയം, മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം.
മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ്എഫ്ഐഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിന് ഒപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം.