ഇന്ത്യാ ഗോട്ട് ലേറ്റൻ്റ്' എന്ന റിയാലിറ്റി ഷോയുടെ ജഡ്‌ജും, സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ ജസ്പ്രീത് സിംഗിൻ്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്
കേരളത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ. കേരളത്തിൻ്റെ സവിശേഷതയെ വിവരിച്ച് കൊണ്ട് നൂറുകണക്കിന് റീലുകളാണ് ട്രെൻഡിംഗാവുന്നത്. 'ഇന്ത്യാ ഗോട്ട് ലേറ്റൻ്റ്' എന്ന റിയാലിറ്റി ഷോയുടെ ജഡ്‌ജും, സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ ജസ്പ്രീത് സിംഗിൻ്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ടോക് ഷോയിൽ എത്തിയ മത്സരാർഥി മലയാളിയാണെന്ന് പരിചയപ്പെടുത്തുമ്പോഴേക്കും ജഡ്ജ് പാനലിലുള്ളവർ പരിഹാസം ആരംഭിക്കുന്നത് വീഡിയോയിൽ കാണാം. ഇതാദ്യമായല്ല കേരളത്തിനെതിരായ അധിക്ഷേപം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പലപ്പോഴും ഇത്തരം വിദ്വേശ പരാമർശങ്ങൾ കമൻ്റ് ബോക്സുകളിൽ ഒതുങ്ങുകയാണ് പതിവ്.
ALSO READ: 'കളിയാക്കിയെന്ന് തോന്നി'; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകന്‍ മർദിച്ചതായി പരാതി
എന്നാൽ ദേശീയ ടെലിവിഷൻ ഷോയ്‌ക്കിടെയുണ്ടായ അധിക്ഷേപം ക്ഷമിക്കാൻ മലയാളികളും ഒരുക്കമായില്ല. എന്തുകൊണ്ടാണ് കേരളം നമ്പർ വണ്ണാകുന്നതെന്നും സാക്ഷരത വെറുതെയുണ്ടായതല്ലെന്നും മലയാളികളുടെ നേട്ടങ്ങൾ എന്തൊക്കെയാണെന്നുമെല്ലാം വിവരിച്ച് കൊണ്ടുള്ള വീഡിയോ റീലുകളാണ് തരംഗമാകുന്നത്.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞാണ് ജസ്പ്രീതിന് മറുപടി നൽകുന്നത്. പഞ്ചാബിയായ ജസ്പ്രീത് സിംഗിന്, കേരളത്തേയും പഞ്ചാബിനേയും താരതമ്യം ചെയ്തുകൊണ്ടുള്ള മറുപടി കമൻ്റുകളും സജീവമാണ്. കേരളത്തിനെതിരായ പരാമർശത്തിന് പിന്നാലെ, പരിപാടിയിൽ എത്തിയ മറ്റൊരു മത്സരാർഥിയോട് അശ്ലീല പരാമര്‍ശം നടത്തിയ സംഭവവും വലിയ കോളിളം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ യൂട്യൂബർ രൺവീർ ഇലാഹാബാദിയ, സമയ് റെയ്ന, ജസ്പ്രീത് സിംഗ് ഉൾപ്പെടെ 40 പേർക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ 18 എപ്പിസോഡുകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ സൈബർ പോലീസ് നിർദേശം നൽകി.