മ്യൂണിക് അന്താരാഷ്ട്ര സുരക്ഷാ സമ്മേളനം നടക്കാനിരിക്കുന്ന വേദിക്ക് ഒന്നര കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായത്
ജർമനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയില്‍. കാറോടിച്ചിരുന്ന 24കാരനായ അഫ്‌ഗാൻ പൗരനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സെൻട്രൽ മ്യൂണിക്കിൽ രാവിലെ 10.30ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ കുട്ടികളുള്‍പ്പടെ 28 ഓളം പേർക്ക് പരിക്ക് പറ്റിയിരുന്നു. ഇതിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
കാറോടിച്ച് കയററ്റിയത് ആക്രമണമെന്ന് സംശയിക്കുന്നതായി ബവേറിയൻ പ്രധാനമന്ത്രിയും പൊലീസും അറിയിച്ചു. മ്യൂണിക് അന്താരാഷ്ട്ര സുരക്ഷാ സമ്മേളനം നടക്കാനിരിക്കുന്ന വേദിക്ക് ഒന്നര കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായത്. സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎസ് വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസും യുക്രെയ്ൻ പ്രസിഡൻ്റ് വ്‌ളോഡിമർ സെലെൻസ്‌കിയും വ്യഴാഴ്ചയോടെ എത്തും.
സംഭവസമയത്ത് സർവീസ് വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച പ്രകടനം നടക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഈ സംഘടനയിൽ പെട്ട ആരെങ്കിലും ഉണ്ടോയെന്ന് വ്യക്തമാല്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജർമൻ നഗരമായ മാഗ്ഡെബർഗിലെ ഒരു ക്രിസ്മസ് മാർക്കറ്റിൽ ഒരു കുടിയേറ്റക്കാരൻ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി ആറ് പേർ മരിക്കുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.