കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ബില്ല് പഴയതിനേക്കാള്‍ സങ്കീര്‍ണമാണെന്നാണ് വാദിച്ചത്.
പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമാന്‍. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് കുറച്ചുകൂടി എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
നിലവിലെ ആദായ നികുതി നിയമ പ്രകാരം മുന്‍ വര്‍ഷത്തെ (പ്രീവിയസ് ഇയര്‍) നികുതിയാണ് വിലയിരുത്തല്‍ വര്‍ഷത്തില്‍ (അസസ്‌മെന്റ് ഇയര്‍) അടയ്ക്കുന്നത്. എന്നാല്‍ പുതുക്കിയ നിയമത്തില്‍ അസസമെന്റ് ഇയര്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ടാക്‌സ് ഇയര്‍ (നികുതി വര്‍ഷം) മാത്രമാണ് നല്‍കിയിട്ടുള്ളത്.
ALSO READ: വഖഫ് ഭേദഗതിയുടെ ജെപിസി റിപ്പോർട്ട് അംഗീകരിച്ച് രാജ്യസഭ; സഭയിൽ പ്രതിപക്ഷ ബഹളം
വ്യക്തിഗത ആദായ നികുതി, കോര്‍പ്പറേറ്റ് ആദായ നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി തുടങ്ങിയവയ്‌ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകള്‍ ബാധകമാണ്. എന്നാല്‍ അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം പുതിയ ആദായ നികുതി വകുപ്പ് ബില്ലിനെതിരെ പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ബില്ല് പഴയതിനേക്കാള്‍ സങ്കീര്‍ണമാണെന്നാണ് വാദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഗത റോയും വിമര്‍ശനവുമായി രംഗത്തെത്തി.
എന്നാല്‍ എംപിമാരുടെ വാദങ്ങള്‍ തെറ്റാണെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. നിലവിലെ ആദായ നകുതി നിയമത്തില്‍ 800ലധികം സെക്ഷനുകളുള്‍പ്പെട്ടിട്ടുണ്ട്. പല സങ്കീര്‍ണമായ സെക്ഷനുകളും അധ്യായങ്ങളും ഒഴിവാക്കിയതായാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്.