മന്ത്രി റോഷി അഗസ്റ്റിൻ്റെ ജില്ലയായ ഇടുക്കിയെ പോലും പരിഗണിക്കാതെയാണ് ഉത്തരവ് ഇറക്കിയതെന്നാണ് പ്രതിപക്ഷ വിമർശനം
ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഡാമുകളുടെ പരമാവധി റിസർവോയർ അതിർത്തിക്കുമപ്പുറം 120 മീറ്റർ ബഫർ സോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഉത്തരവ് ജലവിഭവവകുപ്പിന് കീഴിൽ വരുന്ന ഡാമുകൾക്ക് സമീപമുള്ള ജനവാസമേഖലയെ പ്രതികൂലമായി ബാധിക്കും. മന്ത്രി റോഷി അഗസ്റ്റിൻ്റെ ജില്ലയായ ഇടുക്കിയെ പോലും പരിഗണിക്കാതെയാണ് ഉത്തരവ് ഇറക്കിയതെന്നാണ് പ്രതിപക്ഷ വിമർശനം.
ALSO READ: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം; പൊതുസമ്മേളനം വൈകീട്ട്
കഴിഞ്ഞ ഡിസംബറിൽ ആണ് ജലസേചന വകുപ്പിൻ്റെ ഡാമുകളുടെ പരമാവധി റിയർവോയർ അതിർത്തിക്കും അപ്പുറം രണ്ട് വിഭാഗങ്ങൾ തിരിച്ച് 120 മീറ്റർ ബഫർ സോൺ ആയി സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം 20 മീറ്റർ ചുറ്റളവിൽ യാതൊരു പുതിയ നിർമാണവും പാടില്ല. 100 മീറ്റർ ചുറ്റളവിലെ നിർമ്മാണത്തിന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എൻഒസി ബാധകം. 100 മീറ്റർ ചുറ്റളവിൽ പരമാവധി 10 മീറ്റർ ഉയരമുള്ള കെട്ടിടങ്ങൾക്കാണ് അനുമതി നൽകുക. ചിമ്മിനി, ചുരുളി, കുറ്റിയാടി, മലമ്പുഴ, മംഗലം, നെയ്യാർ, പമ്പാ, മലങ്കര, പഴശ്ശി, പീച്ചി, പെരിയാർ, ശിരുവാണി, വാളയാർ തുടങ്ങിയ 20 ജലസേചന ഡാമുകൾക്ക് ചുറ്റും ഉത്തരവ് ബാധകമാകും. ഇടുക്കിയിലെ മലങ്കര ഡാമിൻ്റെ പരമാവധി ജലസംഭരണിയോട് ചേർന്നുള്ള കുടയത്തൂർ, അറക്കുളം, ഇടവെട്ടി, മുട്ടം, ആലക്കോട്, വെള്ളിയമറ്റം എന്നീ ആറ് പഞ്ചായത്തുകളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
കെഎസ്ഇബി ഡാമുകളിൽ നിലവിൽ നിയന്ത്രണങ്ങൾ ഉണ്ട്. ഇടുക്കി ഡാമിന് 200 മീറ്ററൂം, മറ്റു ഡാമുകൾക്ക് 60 മീറ്ററുമാണ് നിർമാണ നിയന്ത്രണം. എന്നാൽ കെഎസ്ഇബി നിയന്ത്രണത്തിലെ ഡാമുകളുടെ അതിർത്തി പുനർവിന്യസിച്ച് ഉത്തരവുണ്ടായാൽ ഇടുക്കി ഉൾപ്പെടെയുള്ള ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടാകും.
ALSO READ: താനൂരിലെ പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല; മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി
മുമ്പ് ജലസേചന ഡാമുകളുടെ ചുറ്റളവിൽ 10 മീറ്ററിനുള്ളിൽ നിർമാണം സാധ്യമായിരുന്നു. ഡാം സുരക്ഷ അതോറിറ്റിക്കായിരുന്നു എൻഒസി നൽകാനുള്ള ചുമതലയും. എന്നാൽ 2021ലെ ഡാം സുരക്ഷ അതോറിറ്റി നിലവിൽ വന്നതോടെ ഇതിൽ മാറ്റം വന്നു. ജലവിഭവ വകുപ്പിന്റെ ഉത്തരവിൽ മന്ത്രി റോഷി അഗസ്റ്റിൻ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.