ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ഐപിഎസ് തലപ്പത്ത് ചേരിപ്പോരുണ്ടായത്
ദൈവത്തിൻ്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടായി മാറ്റാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനമൈത്രി പൊലീസിനെ ജനവിരുദ്ധ പോലീസ് ആക്കാൻ ആണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. കൊല്ലും കൊലയും ഇല്ലാത്ത ഒരു ദിവസം പോലും കേരളത്തിൽ ഇല്ല. നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞവരെ സ്റ്റേഷൻ ജാമ്യം കൊടുത്ത് വിട്ടയച്ചു. സമർത്ഥൻമാരായ ഉദ്യോഗസ്ഥരെ സർക്കാർ മൂലയ്ക്കിരുത്തുന്നു. ഏറാൻമൂളികളും ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ഉദ്യോഗസ്ഥരുമാണ് പ്രധാന സ്ഥാനങ്ങളിലുള്ളതെന്നും വിമർശനം.
എന്ത് അനൗദ്യോഗിക സന്ദർശനമാണ് നിർമലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയത്. പിആർഡിയുടെ പത്രക്കുറിപ്പിൽ അതില്ല. ഗവർണർ ഒരു പാലമായി പ്രവർത്തിക്കുന്നു എന്ന് ജനങ്ങൾ പറഞ്ഞാൽ അതിൽ എന്താണ് തെറ്റ്. ആർഎസ്എസും ബിജെപിയും ഫാസിസ്റ്റ് അല്ലെന്ന പ്രകാശ് കാരാട്ടിന്റെ ലൈൻ മുഖ്യമന്ത്രിയുടേയും ലൈൻ ആണ്. കേരളത്തിൽ ബിജെപിയുമായി കൈകോർക്കുന്നതിന്റെ റിസേഴ്സലാണ് ഡൽഹിയിൽ കണ്ടതെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
മൗലികാവകാശങ്ങൾ അടക്കം ഇല്ലാതാക്കുന്ന അടിയന്തരാവസ്ഥക്കാലം ഇന്ത്യയിലുണ്ടായിരുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. നിർമലാ സീതരാമനെ കണ്ടതിനെ എന്തോ വലുത് നടന്നതെന്നാണ് ചെന്നിത്തല വിശേഷിപ്പിക്കുന്നത്. സിപിഐഎം മീറ്റിങ്ങിൽ പങ്കെടുക്കാനാണ് ഡൽഹിയിൽ പോയത്. പോയ വിമാനത്തിൽ ഗവർണറും ഉണ്ടായിരുന്നു. ധനമന്ത്രി വരുന്ന കാര്യം ഗവർണറെ അറിയിച്ചപ്പോൾ ഗവർണർ വരാമെന്ന് പറഞ്ഞു. ഗവർണറിട്ട പാലത്തിലൂടെ അങ്ങോട്ട് പോയതല്ല. തനിക്ക് തന്റേതായ രാഷ്ട്രീയമുണ്ട്. ഗവർണറിന് അദ്ദേഹത്തിൻ്റെ രാഷ്ട്രീയവുമുണ്ട്.
നാടിനെതിരായ കാര്യങ്ങളല്ല. നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. തീർത്തും സൗഹൃദപരമായ സന്ദർശനമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പാർട്ടി മീറ്റിംഗ് ഉണ്ടായിരുന്നു. എംപിമാർക്ക് അത്താഴ വിരുന്ന് കൊടുക്കുന്നു എന്ന് ഗവർണർ പറഞ്ഞിരുന്നു. താനില്ല എന്ന് അപ്പോൾ തന്നെ പറഞ്ഞു. ഗവർണർ പോയത് താൻ സഞ്ചരിച്ച അതേ വിമാനത്തിൽ. അടുത്തടുത്ത സീറ്റിൽ ആണ് ഇരുന്നത്. പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു, താൻ സ്വീകരിച്ചു.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ഐപിഎസ് തലപ്പത്ത് ചേരിപ്പോരുണ്ടായത്. ഈ ഭരണത്തോട് കൽപ്പന നടത്താൻ കഴിയുന്ന ഒരു വർഗീയശക്തിയും ഇല്ല. പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയ താൽപര്യത്തോടെ പ്രചാരണങ്ങൾ നടത്തുന്നു. എല്ലാം ഘട്ടത്തിലും ആ നിലയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ അത് വിലപ്പോവുന്നില്ല. ഛിദ്ര ശക്തികളെ തലപൊക്കാൻ അനുവദിക്കാത്ത ഒരു ഭരണസംവിധാനം കേരളത്തിലുണ്ട്. വർഗീയ ശക്തികൾക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തിൽ ഭരണം നിലനിർത്തുന്നതുമായ സംവിധാനമല്ല കേരളത്തിൽ ഇല്ല. അതിന് ആത്മധൈര്യം വേണം. അവരിൽ നിന്ന് ഓശാരം പറ്റാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.