ഒന്നരമാസത്തിനുള്ളിൽ എല്ലാ പ്രശ്നങ്ങളിലും പരിഹാരം കാണുമെന്നും സർക്കാർ ഉറപ്പു നൽകി
സിനിമ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സംഘടന നേതാക്കൾ മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. വിനോദ നികുതിയുടെ കാര്യത്തിൽ പുനരാലോചന നടത്തുമെന്ന് ചർച്ചയിൽ സർക്കാർ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിലെ വിനോദ നികുതി സമ്പ്രദായം പഠിക്കും. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപികരിക്കും. ഒന്നരമാസത്തിനുള്ളിൽ എല്ലാ പ്രശ്നങ്ങളിലും പരിഹാരം കാണുമെന്നും സർക്കാർ ഉറപ്പു നൽകിയതായി സംഘടനാ നേതാക്കൾ പറഞ്ഞു.
നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ.
ALSO READ: ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
ജനുവരിയിൽ മാത്രം മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101 കോടിയാണെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു. അതേസമയം, സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാൽ സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.