ആരോപണങ്ങളുടെ കരിമ്പുക ഉയർത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്
പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുളിച്ച് വൃത്തിയായി നിൽക്കുന്ന ആരുടെയെങ്കിലും മുഖത്ത് കരി പൂശാൻ ആണ് ഇവർ നിൽക്കുന്നത്. ഇങ്ങനെ നിൽക്കുന്നവൻ അതേ കരിയിൽ കുളിച്ചു നിൽക്കുന്നതാണ് ഇവിടുത്തെ പശ്ചാത്തലത്തിൽ ഓർമ വരിക. കുളിച്ചു വരുന്നവന്റെ മുഖത്തേക്ക് തെറിപ്പിക്കാൻ കൊണ്ടുവന്ന താറൊക്കെയും നിറച്ചു കൊണ്ടുവന്നവന്റെ മുഖത്ത് തന്നെയാണ് വീഴുകയെന്നും മുഖ്യമന്ത്രി.
ആരോപണങ്ങളുടെ കരിമ്പുക ഉയർത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. സത്യത്തിന്റെ കാറ്റും വെളിച്ചവും എത്തുമ്പോൾ ആ പുകയാകെ അകന്നുപോകുന്നു. സർക്കാർ കൂടുതൽ തിളക്കത്തോടെ പത്തരമാറ്റ് ശക്തിയോടെ വിളങ്ങി നിൽക്കുന്നു. സത്യത്തിന്റെ വെളിച്ചം പടരുന്ന മുറയ്ക്ക് ഈ കരിമ്പുകയാകെ ആരോപണമുന്നയിച്ചവരുടെ മുഖത്ത് മാറാകറകളായി പതിഞ്ഞു നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യാന്തര ലഹരി മാഫിയയ്ക്ക് നേരെ ഒരു രാഷ്ട്രീയം കണ്ണടയ്ക്കുന്നു. മറ്റൊരു രാഷ്ട്രീയം അതിനെ ഇഞ്ചിന് ഇഞ്ചിന് നേരിടുന്നു. വാളയാർ,എകെജി സെൻ്റർ ആക്രമണം, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്നിവയൊന്നും ഇപ്പോൾ ആരും പറയുന്നില്ല. വാളയാറിൽ സിബിഐ വന്നപ്പോൾ സർക്കാർ സഹകരിച്ചു. ഇപ്പോൾ എന്തായി. നിങ്ങൾ കൊണ്ടുനടന്ന ആൾ തന്നെയാണ് പ്രതിയായി വന്നത്.
ബിജെപിക്കൊപ്പം നിന്ന് കോൺഗ്രസ് പ്രചരിപ്പിച്ചത് സിപിഎം പ്രവർത്തകരാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചത് എന്നാണ്. ഒടുവിൽ സംഘപരിവാറുകാർ അറസ്റ്റിലായി. പ്രചരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾ പറഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.