fbwpx
കനത്ത മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വൻ നാശനഷ്ടങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Mar, 2025 07:01 PM

നിലമ്പൂർ ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്ന് വീണത്

KERALA


സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. മലപ്പുറം ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. നിലമ്പൂർ വണ്ടൂർ വാണിയമ്പലം മേഖലകളിൽ വ്യാപക നാശനഷ്ടം റിപ്പോ‍ർട്ട് ചെയ്തു. നിലമ്പൂർ ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്ന് വീണത്. അപകടത്തിൽ ആളപായമില്ല.


ALSO READ: വീണ്ടും കളളിൽ കഫ് സിറപ്പ്; കണ്ടെത്തിയത് ആറ് ഷാപ്പുകളിൽ, കർശന നടപടിയെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ


വണ്ടൂർ വാണിയമ്പലത്ത് മഴയ്ക്കിടെ സ്കൂളിൻ്റെ മേൽക്കൂര തകർന്നു. കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വണ്ടൂർ വാണിയമ്പലം എൽപി സ്കൂളിൻ്റെ മേൽക്കൂരയുടെ സീലിങ്ങാണ് തകർന്നത്.  നാലാം ക്ലാസ് വിദ്യാർഥികളുടെ സെൻറ് ഓഫ് നടക്കുമ്പോഴാണ് മേൽക്കൂര തകർന്നത്. കനത്ത മഴ മഴയ്ക്കൊപ്പം ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.  250 ഓളം കുട്ടികൾ ഹാളിലുണ്ടായിരുന്നു.


വണ്ടൂർ വല്ലപ്പുഴയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വാണിയമ്പലം റെയിൽവെ സ്റ്റേഷനിൽ മരക്കൊമ്പ് വീണ് രണ്ടു വാഹനങ്ങൾ തകർന്നു. ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റുകളും തകർന്നു.

വയനാടും കനത്ത മഴയിൽ നിർത്തിയിട്ട വാഹനത്തിനു മുകളിൽ മരം വീണു. കൽപ്പറ്റ എസ്പി ഓഫീസിനു മുന്നിലാണ് സംഭവം. അപകടത്തിൽ ആളപായമില്ല. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.


കോഴിക്കോട് ഇന്ന് പെയ്ത ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. കൂമ്പാറ പാട്ടില്ലത്ത് ശരീഫയുടെ വീടിനു മുകളിൽ ആണ് തെങ്ങ് വീണത്. ശരീഫയുടെ മകൻ ഇർഷാദിനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (17/03/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ALSO READ: അപേക്ഷ മാലിന്യത്തിനൊപ്പം കണ്ടെത്തിയ സംഭവം ഗൗരവമായി പരിശോധിക്കും; പരാതിക്കാരിയുടെ വിഷയം നേരത്തെ ശ്രദ്ധയില്‍പ്പെട്ടതാണ്: മന്ത്രി ആര്‍. ബിന്ദു


ജാഗ്രതാ നിർദേശങ്ങൾ


ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

KERALA
കൊല്ലത്തെ കൊലപാതകത്തിനു പിന്നില്‍ പ്രണയപ്പക? ഫെബിന്‍ കുത്തേറ്റ് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി