"പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമം തടഞ്ഞ പാലക്കാട് എംഎൽഎ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പു പറയണം"
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകൻ്റെ പേരിടാനുള്ള തീരുമാനത്തിൽ ന്യായീകരണവുമായി ബിജെപി. കെ.ബി. ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര പോരാളിയെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ പറഞ്ഞു. പേരല്ല പ്രശ്നം, പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
കോൺഗ്രസുകാരനായ ഹെഡ്ഗേവാറിൻ്റെ പേരിലെ ആദ്യ സ്ഥാപനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിൽ വാരിയംകുന്നൻ സ്മാരകം ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം മുസ്ലീം വത്കരണമാണെന്ന് പറയാൻ തയാറാകുമോ. പേരല്ല പ്രശ്നം, പദ്ധതി നടപ്പക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമം തടഞ്ഞ പാലക്കാട് എംഎൽഎ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പു പറയണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഹെഡ്ഗേവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ടെന്നും ബിജെപി പറഞ്ഞു. സിപിഎം ഇഎംഎസിൻ്റെ പ്രസ്താവനയെ തള്ളിപ്പറയുമോ. ഹെഡ്ഗേവാർ ദേശീയവാദിയെന്നതിന് കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബിജെപി പറഞ്ഞു. കോൺഗ്രസ് ഹെഡ്ഗേവാറിനെ അപമാനിച്ചുവെന്നും രാഹുൽ മാങ്കുട്ടത്തിലിൻ്റെ ഓഫീസിലേക്ക് BJP മാർച്ച് സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു. 16ന് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുക.
ആര്‍എസ്എസ് സ്ഥാപകന്റെ പേരിടാനുള്ള ബിജെപി ഭരണസമിതിയുടെ തീരുമാനത്തിനെതിരായ കോൺഗ്രസ് മാർച്ചിന് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വഴി തടസമുണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് നടന്ന മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വലിയ പ്രതിഷേധവുമുണ്ടായിരുന്നു.
നഗരസഭ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ബിജെപി ഭരണസമിതിയുടെ നീക്കത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് രാഹുൽ. മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും പരാതി നല്‍കി. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി ഭീഷണിയെ ഭയക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.