മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പുനഃസ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു
അരവിന്ദ് കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രിക്കെ താമസിച്ച സിവിൽ ലൈൻ ഫ്ലാഗ് സ്റ്റാഫ് റോഡിലെ ശീഷ് മഹലിൽ പുതിയ മുഖ്യമന്ത്രി താമസിക്കില്ലെന്ന് അറിയിച്ച് ബിജെപി. കെജ്‌രിവാൾ പൊതുസ്വത്തം ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി 50,000 ചതുരശ്ര മീറ്റർ വികസിപ്പിച്ചതായും ബിജെപി ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പുനഃസ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നാല് സർക്കാർ വസ്‌തുക്കൾ ലയിപ്പിച്ചാണ് ബംഗ്ലാവ് വികസിപ്പിച്ചതെന്നും ലയനം മാറ്റണമെന്നും ഡൽഹി ബിജെപി പ്രസിഡൻ്റ് വീരേന്ദ്ര സച്ച്‌ദേവ ലഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന സർക്കാർ ബംഗ്ലാവിൻ്റെ ഭാവി ഉപയോഗത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി അതിൽ താമസിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
നവീകരിച്ച ബംഗ്ലാവ് 2015 മുതൽ 2024 ഒക്ടോബർ വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതി ആയിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചതിന് പിന്നാലെയാണ് കെജ്‌രിവാൾ വസതി ഒഴിഞ്ഞത്.
അതേ സമയം, ഡൽഹി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയിൽ സജീവ ചർച്ചകൾ തുടരുകയാണ്. എംഎൽഎമാരിൽ നിന്നാകും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിദേശ സന്ദർശനം കഴിഞ്ഞ് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രഖ്യാപിക്കും. ന്യൂ ഡൽഹി മണ്ഡലത്തിൽ നിന്ന് വിജയിച്ച പർവേഷ് വർമ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചനകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എഎപിയുടെ കരുത്തും, സ്ഥാപകനും മുൻ മുഖ്യമന്ത്രിയും എല്ലാമായ സാക്ഷാൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തി നേടിയ വിജയം പർവേഷ് വർമ്മയ്ക്ക് ബിജെപിയിൽ പ്രത്യേക പരിഗണന ലഭിക്കാൻ കാരണമാകുമെന്നതിൽ തർക്കമില്ല.