ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ഷഹബാസിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് രക്ഷിതാക്കൾ നൽകിയ പ്രേരണ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്കാണ് കൃത്യത്തിൽ പങ്ക്. നഞ്ചക്ക് ഉൾപ്പെടെ വീട്ടിൽ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പിതാവ് ആവശ്യമുന്നയിച്ചു.
ഫെബ്രുവരി 28നായിരുന്നു താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പിറ്റേന്ന് പുലർച്ചെയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. തലയോട്ടി തകർന്നാണ് ഷഹബാസ് മരിച്ചത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഘർഷത്തിൽ ഷഹബാസിന് ബാഹ്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും,പിന്നീട് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്ന ഷഹബാസ് പിറ്റേ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പിതാവിന്റെ ക്വട്ടേഷന്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. പ്രധാന പ്രതിയുടെ പിതാവ് ടി. പി. വധക്കേസിലെ പ്രതി ടി.കെ. രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഷഹബാസിനെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന സമയത്ത് ഇയാള്‍ സ്ഥലത്തുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
ALSO READ: ഷഹബാസ് വധം: താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടണമെന്ന് ഡിഇഒ
ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, കുഴല്‍പ്പണ ഇടപാട് കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ് ഇയാള്‍. ഷഹബാസിന്റെ കൊലപാതകം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതമാണെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാലിന്റെ ആരോപണം.