സംഭവത്തിൽ സിഎസ്ഐ ലോ കോളേജിലെ നാല് സീനിയർ വിദ്യാർഥികൾക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
തിരുവനന്തപുരം പാറശ്ശാലയിൽ വിദ്യാർഥിയെ സീനിയേഴ്സ് ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. സിഎസ്ഐ ലോ കോളേജ് മൂന്നാംവർഷ നിയമ വിദ്യാർഥിയും നെടുമങ്ങാട് സ്വദേശിയുമായ ആദിറാമിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികൾക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെ സീനിയർ വിദ്യാർഥികൾ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് ആദിറാമിനെ മർദിച്ചു എന്നാണ് പരാതി. ആദിറാമിൻ്റെ സുഹൃത്ത് ഒന്നാംപ്രതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്, വിദ്യാർഥിയുടെ നിർബന്ധപ്രകാരമാണെന്ന തെറ്റിധാരണയാണ് മർദനത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു. വലിയ മരകഷണം, ഇരുമ്പുവള, എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. മർദനത്തിന് പിന്നാലെ വിദ്യാർഥിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും കീറി നശിപ്പിച്ചു. ഇനി ഇവിടെ പഠിച്ചാൽ കൊല്ലുമെന്ന് സീനിയേഴ്സിലൊരാൾ ഭീഷണി മുഴക്കിയതായും എഫ്ഐആറിൽ പറയുന്നു.
കേസിൽ ബെനോ, വിജിൻ, ശ്രീജിത് , അഖിൽ എന്നിവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. വിദ്യാർഥികൾ തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നെന്നും ഇതാണ് മർദനത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദിറാമിൻ്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
കണ്ണൂരിൽ നിന്നും റാഗിങ് വാർത്ത പുറത്തുവന്നിരുന്നു. പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. അഞ്ച് പേരടങ്ങുന്ന പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. നിലത്തിട്ട് ചവിട്ടിയെന്നും ഇടതു കൈ ചവിട്ടി ഒടിച്ചെന്നും മർദനമേറ്റ വിദ്യാർഥി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്കൂളിലെ കാൻ്റീനിൽ വെള്ളം കുടിക്കാൻ പോയ തന്നെ നോട്ടം ശരിയില്ലെന്നും വസ്ത്രം ശരിയല്ലെന്നും പറഞ്ഞാണ് മർദിച്ചതെന്ന് മർദനത്തിനിരയായ വിദ്യാർഥി പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടി. തുടർന്ന് കൈ പിടിച്ച് തിരിച്ചതോടെയാണ് കയ്യിലെ രണ്ട് എല്ലുകൾ പൊട്ടിയത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
സീനിയേഴ്സിനോട് ബഹുമാനക്കുറവുണ്ടെന്ന് പറഞ്ഞ് മുൻപും മർദിച്ചിരുന്നെന്നും കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്കൂളിൽ മറ്റു കുട്ടികൾക്ക് നേരെയും റാഗിങ്ങുണ്ടാതായി വിദ്യാർഥി പറയുന്നു. കൊളവല്ലൂർ പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ അധികൃതർ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചത്. മർദിച്ച വിദ്യാർഥികൾ സ്ഥിരം പ്രശ്നക്കാരാണെന്നും മുൻപും ഇവർക്കെതിരെ പരാതികൾ വന്നിരുന്നെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.