രണ്ടര പതിറ്റാണ്ടിന് ശേഷം ഡൽഹിയിലെ തിരിച്ചുവരവ് വൻ ശക്തിപ്രകടനമാക്കാനൊരുങ്ങുകയാണ് ബിജെപി
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി. പർവേഷ് വർമയെ ഉപമുഖ്യമന്ത്രിയായും വിജേന്ദർ ഗുപ്തയെ സ്പീക്കറായും ബിജെപി നിയമസഭാ കക്ഷി യോഗം തെരഞ്ഞെടുത്തു. രണ്ടര പതിറ്റാണ്ടിന് ശേഷം ഡൽഹിയിലെ തിരിച്ചുവരവ് വൻ ശക്തിപ്രകടനമാക്കാനൊരുങ്ങുകയാണ് ബിജെപി. മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
27 വർഷത്തിന് ശേഷം സുഷമ സ്വരാജിന് പിൻഗാമിയായി മറ്റൊരു ബിജെപി വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട സസ്പെൻസിനൊടുവിൽ മുഖ്യമന്ത്രിയാരെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ആസ്ഥാനത്തും, രേഖാ ഗുപ്തയുടെ വസതിയിലും ആഹ്ലാദം അണപൊട്ടി. എല്ലാവരുടെയും അനുഗ്രഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നായിരുന്നു രേഖാ ഗുപ്തയുടെ ആദ്യ പ്രതികരണം.
മുൻ മുഖ്യമന്ത്രിമാരായ അതിഷിയും അരവിന്ദ് കെജ്‌രിവാളും പുതിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും, വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്നും എഎപി നേതാക്കൾ പ്രതികരിച്ചു.
നിയമസഭാ കക്ഷിയോഗത്തിൽ ഐകകണ്ഠേനെയാണ് രേഖാ ഗുപ്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ആദ്യഘട്ട ചർച്ചകളിൽ ഏഴ് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ബനിയ സമുദായത്തിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത എന്നിവർക്കാകും സാധ്യതയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read;രോഹിണിയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ച നേതാവ്; ഡൽഹി സ്പീക്കറാകാൻ വിജേന്ദർ ഗുപ്ത
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒമ്പത് പേർ രേഖയുടെ പേര് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. പർവേഷ് വർമയും വിജേന്ദർ ഗുപ്തയും ഉൾപ്പെടെ രേഖ ഗുപ്തയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ പിന്താങ്ങി. ന്യൂ ഡൽഹി മണ്ഡലത്തിൽ കെജ്‌രിവാളിനെ തോൽപ്പിച്ച ബിജെപിയുടെ ജയൻ്റ് കില്ലർ പർവേഷ് വർമയെ ഉപമുഖ്യമന്ത്രിയായും, മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയെ സ്പീക്കറായും തെരഞ്ഞെടുത്തു.
രണ്ടര പതിറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് വൻ ആഘോഷമാക്കുകയാണ് ബിജെപി. വലിയ ജനപങ്കാളിത്തം ഉറപ്പാക്കി വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങളാണ് രാംലീല മൈതാനത്ത് പൂർത്തിയാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, എൻഡിഎ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സാധാരണ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചാകും പരിപാടി. തൊഴിലാളികളും, ഓട്ടോറിക്ഷാ ഡ്രൈവർമാരും ചടങ്ങിൽ പങ്കെടുക്കും. സിനിമാ, കായിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർക്കും പ്രധാന മതനേതാക്കൾക്കും വ്യവസായികൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് സുരക്ഷയൊരുക്കാൻ 25000 പൊലീസ് സേനാംഗങ്ങളും 15 കമ്പനി അർധ സൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്.