വർഷങ്ങളായി ഇരുദേവസ്വങ്ങളും നടത്തി വരുന്ന പൂരം പ്രദർശനത്തിനൊപ്പം ദേവസ്വം ബോർഡ് സമാന്തര പ്രദർശനം നടത്താൻ തീരുമാനിച്ചതാണ് തർക്കത്തിന് കാരണം.
തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ഗിരീഷ് കുമാർ
തൃശൂർ പൂരത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ പൂരം നടത്തിപ്പിനെ ചൊല്ലി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡും തമ്മിൽ തർക്കം. വർഷങ്ങളായി ഇരുദേവസ്വങ്ങളും നടത്തി വരുന്ന പൂരം പ്രദർശനത്തിനൊപ്പം ദേവസ്വം ബോർഡ് സമാന്തര പ്രദർശനം നടത്താൻ തീരുമാനിച്ചതാണ് തർക്കത്തിന് കാരണം.
തൃശൂർ പൂരത്തിന്റെ നടത്തിപ്പിനും സംഘാടനത്തിനുമുള്ള പ്രധാന വരുമാന സ്രോതസാണ് പൂരം പ്രദർശനം. തേക്കിൻക്കാട് മൈതിനായിലെ പടിഞ്ഞാറെ പള്ളിത്താമം ഗ്രൗണ്ടിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലാണ് ഇക്കാലമത്രയും പ്രദർശനം നടത്തിയിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ മുതൽ കോർപ്പറേറ്റ് കമ്പനികൾ വരെ പ്രദർശനത്തിന്റെ ഭാഗമാകാറുണ്ട്. ഒന്നര മാസത്തോളം നീണ്ട് നിൽക്കുന്ന പ്രദർശനത്തിലൂടെ ലഭിക്കുന്ന തറവാടകയടക്കമുള്ള വരുമാനം തൃശൂർ പൂരത്തിന്റെ ചെലവിനാണ് ഉപയോഗിക്കുക. എന്നാൽ ദേവസ്വം ബോർഡിന്റെ സമാന്തര പ്രദർശനം നടത്താനുള്ള തീരുമാനമാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്.
ജനുവരി 23 ഓടെ കാലാവധി പൂർത്തിയായ കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങൾ എം.ബി.മുരളീധരനും പ്രേംരാജ് ചൂണ്ടലാത്തും പടിയിറങ്ങും മുൻപാണ് സമാന്തര പൂരം പ്രദർശനത്തിന് ടെൻഡർ വിളിച്ചത്. ഫെബ്രുവരി 21-ന് പ്രദര്‍ശനത്തിലേക്ക് ടെന്റര്‍ ക്ഷണിച്ചുള്ള പരസ്യങ്ങളും പുറത്തറങ്ങി. ഇത് പൂരം നടത്തിപ്പിനെ വെല്ലുവിളിക്കുന്ന നടപടിയാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ .അതേസമയം ആരാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നോ ടെൻഡർ ക്ഷണിച്ചതെന്നോ അറിയില്ലെന്ന് മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രദര്‍ശനം നടക്കുക. മാര്‍ച്ച് അവസാനത്തില്‍ തുടങ്ങി മെയ് 25ഓടെ അവസാനിക്കുന്ന വിധത്തിലാണ് പൂരം പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. 1990 ൽ സമാനമായ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അന്ന് പൂരക്കാലത്ത് മറ്റ് പ്രദർശനങ്ങൾക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു . ഇത്തരം ധാരണകൾ നിലനിൽക്കെയാണ് സമാന്തര പൂര പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.