കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന നടപടിയാണോ ഇതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു
ആശാ വർക്കർമാരുടെ ബദൽ സമരം സംഘടിപ്പിക്കുമെന്ന സിഐടിയുവിന്റെ പ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശ വർക്കർമാരുടെ സമരത്തെ സിപിഎം നേതാക്കൾ മോശമായി അപഹസിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന നടപടിയാണോ ഇതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ആശാ വർക്കർമാർ മാവോസ്സായിസ്റ്റുകൾ ആണെന്നാണ് ആക്ഷേപം. സിപിഎം കാണിക്കുന്നത് മാടമ്പിത്തരമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സിപിഎമ്മിന് അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണ്. അവർക്ക് പഴയ സമരങ്ങൾ മറന്നിരിക്കുന്നു. സമരം പൊളിക്കാൻ സിപിഎം വിചാരിച്ചാൽ നടക്കില്ല. ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരത്തിന് പൂർണ പിന്തുണയുമായി കോൺഗ്രസ് ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
ALSO READ: ആശാ വർക്കർമാർക്ക് ഭീഷണി സന്ദേശവുമായി CITU; സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം
സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയാണ് ഇടുക്കിയിലെ പാറ ഖനനം നടത്തിയത്. ഇതിന്റെ 27 റിപ്പോർട്ടുകൾ ഉണ്ട്. ഇത് മറച്ചുവെച്ചുകൊണ്ട് സർക്കാർ ജില്ലാ സെക്രട്ടറിയെ രക്ഷിക്കുകയാണ്. വീണ്ടും ഖനനം ചെയ്യാൻ അവസരം ഒരുക്കി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സെക്രട്ടേറിയറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരം 17-ാം ദിവസത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് സമരത്തിനു പിന്തുണയുമായി ആലപ്പുഴ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ ആശാ വർക്കർമാർ തീരുമാനിച്ചത്. ഈ മാർച്ചിൽ പങ്കെടുക്കരുതെന്നാണ് സിഐടിയു നിർദേശം.
ALSO READ: 'ആശാ വർക്കർമാരെയും തൊഴിലാളികളായി കാണണം'; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആനി രാജ
സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ലെന്ന് പറഞ്ഞ സിഐടിയു, തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിലുണ്ടെന്ന് അധിക്ഷേപിച്ചു. എല്ലാം നേടി തന്നത് സിഐടിയു ആണെന്ന് ഓർക്കണം. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങൾ നേടി, എല്ലാം അവസാനിപ്പിച്ച് എത്തിയപ്പോഴാണ് ഇവർ പുതിയ സമരവുമായി വന്നത്. മാർച്ചിൽ പങ്കെടുക്കാൻ വിളിച്ചാൽ ഒഴിഞ്ഞുമാറണമെന്നും നിർദേശമുണ്ട്.
കളക്ടറേറ്റ് മാർച്ചിന് ബദലായി സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സമരം സംഘടിപ്പിക്കുമെന്നും സംഘടന പ്രഖ്യാപിച്ചു. പാസ്പോർട്ട് ഓഫീസിലേക്കാണ് ആശാ വർക്കേഴ്സ് യൂണിയൻ-സിഐടിയു മാർച്ച്. രണ്ട് സമരവും നാളെ ഒരേ സമയത്താണ് നടക്കുക.