കെജ്‌രിവാൾ രാജ്യസഭ ലക്ഷ്യം വെക്കുന്നെന്ന വാർത്ത എഎപി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആംആദ്മി ദേശീയ കണവീനർ അരവിന്ദ് കെജ്‌രിവാൾ പാർലമെൻ്റിലേക്ക് കടക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. പഞ്ചാബിലെ എഎപി രാജ്യസഭാ എംപി സഞ്ജീവ് അറോറയെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. സഞ്ജീവ് അറോറ രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് കെജ്‌രിവാള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അഭ്യൂഹങ്ങൾ തള്ളി എഎപി രംഗത്തെത്തി.
സംസ്ഥാനത്ത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയായിരുന്നു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി. പരാജയത്തിന് പിന്നാലെ പൊതുരംഗത്ത് സജീവമല്ല കെജരിവാൾ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിനപ്പുറം തോൽവിക്ക് ശേഷം കെജ്‌രിവാൾ മാധ്യമങ്ങളെയും കണ്ടിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ കെജ്‌രിവാളിന്റെ പ്രധാന്യം കുറയുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് ദേശീയ കൺവീനറെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്.
ALSO READ: തെലങ്കാന ടണല്‍ അപകടം: തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അരികിൽ ദൗത്യസംഘം
ദില്ലിയിൽ മൂന്നും പഞ്ചാബിൽ ഏഴും സീറ്റുകളാണ് രാജ്യസഭയിൽ എഎപിക്കുള്ളത്. ഭരണം നഷ്ടമായതോടെ ദില്ലിയിലെ സാധ്യത അടഞ്ഞു. ഇതിനാലാണ് പഞ്ചാബിൽ നിന്ന് കെജ‌്‌രിവാളിനെ രാജ്യസഭയിൽ എത്തിക്കണമെന്ന ചർച്ച സംസ്ഥാനഘടകത്തിലും ഉയർന്നത്. ഇന്ന് രാവിലെയാണ് എഎപി സിറ്റിങ് സീറ്റായ ലുധിയാന വെസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സഞ്ജീവ് അറോറയെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. എഎപി എംഎൽഎയായിരുന്ന ഗുർപ്രീത് ഗോഗി തന്റെ പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്ന് മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
"ലുധിയാന വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. എന്റെ ജന്മനാടുമായി ആഴത്തിൽ ബന്ധമുള്ള ഒരാളെന്ന നിലയിൽ, സമർപ്പണത്തോടെയും ആത്മാർഥതയോടെയും എന്റെ ജനങ്ങളെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജീവ് അറോറ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഭഗവന്ത് മാൻ സർക്കാരിൽ അറോറയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: തെലങ്കാന ടണല്‍ അപകടം: തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് അരികിൽ ദൗത്യസംഘം
വ്യവസായി കൂടിയായ സഞ്ജീവ് അറോറയെ 2022-ലാണ് പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. 2028 വരെയാണ് അറോറയുടെ കാലവധി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയ സാഹചര്യത്തിൽ അറോറയ്ക്ക് രാജ്യസഭാ അംഗത്വം രാജിവെക്കേണ്ടി വരും. ഈ ഒഴിവിലേക്കാണ് കെജ്‌രിവാളിനെ പരിഗണിക്കുന്നത്. വാർത്ത എഎപി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഒരു ദശാബ്ദത്തിന് ശേഷം ഡൽഹിയിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ കെജ്‌രിവാൾ ലക്ഷ്യം വെക്കുന്നത് പഞ്ചാബിലെ സാധ്യതകളിലേക്കാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം കെജ്‌രിവാൾ മറ്റൊരു പഞ്ചാബ് എംപിയായ അശോക് മിത്തലിന്റെ വീട്ടിലാണ് താമസിച്ചുവരുന്നത്.