എന്തുകൊണ്ട് ഒരാൾ പോലും പാകിസ്ഥാനെ പ്രതിനിധീകരിച്ച് ഉണ്ടായില്ലെന്ന് ഷുഹൈബ് അക്തർ
ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം നടന്ന ചടങ്ങില്‍ പാക് പ്രതിനിധികളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനലില്‍ ജേതാക്കളായ ഇന്ത്യയെ അനുമോദിക്കാന്‍ ചാംപ്യന്‍സ് ട്രോഫിയിലെ ആതിഥേയരായ പാകിസ്ഥാന്റെ ഒരു പ്രതിനിധി പോലും ഉണ്ടായിരുന്നില്ല. ഐസിസി ചെയര്‍മാന്‍ ജെയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ദേവജിത്ത് സൈകിയ, ന്യൂസിലന്‍ഡ് ക്രിക്കറ്റ് (NZC) ഡയറക്ടര്‍ റോജര്‍ ടോസ് എന്നിവരാണ് വേദിയിലുണ്ടായിരുന്നത്. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഡയറക്ടറും പിസിബി ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ സുമൈര്‍ അഹ്‌മദ് ദുബായിലുണ്ടായിട്ടും പോഡിയത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
പാകിസ്ഥാന്‍ പ്രതിനിധിയുടെ അഭാവത്തെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍. എന്തുകൊണ്ട് ഒരാൾ പോലും പാകിസ്ഥാനെ പ്രതിനിധീകരിച്ച് ഉണ്ടായില്ലെന്നത് തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ഷുഹൈബ് അക്തര്‍ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തറിന്റെ പ്രതികരണം.
Also Read: ഇന്ത്യ ചാംപ്യൻസ് ട്രോഫി ജേതാക്കൾ, ദുബായിൽ ചരിത്രവിജയം
ഇന്ത്യ ജേതാക്കളായപ്പോള്‍ വിചിത്രമായ ഒരു കാര്യമാണ് തന്റെ ശ്രദ്ധയില്‍ പെട്ടത്. ടൂര്‍ണമെന്റിന്റെ അതിഥേയര്‍ ആയിട്ടു കൂടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധികളെയൊന്നും ട്രോഫി നല്‍കുന്ന സ്ഥലത്ത് കാണാനായില്ല. എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ചാംപ്യന്‍സ് ട്രോഫി പോലെയുള്ള അന്താരാഷ്ട്ര വേദിയില്‍ പിസിബിയുടെ ഒരു പ്രതിനിധിയെ പോലും കാണാന്‍ സാധിക്കാത്തത് നിരാശപ്പെടുത്തിയെന്നും ഷുഹൈബ് അക്തര്‍ പറഞ്ഞു.
ഇന്ത്യ ഫൈനലില്‍ എത്തുകയും ജേതാക്കളാകുകയും ചെയ്ത ചടങ്ങില്‍ പിസിബി ചെയര്‍മാന്‍ പങ്കെടുക്കാതിരുന്നത് തെറ്റായ വ്യാഖ്യാനത്തിന് കാരണമാകുമെന്ന് ചില മുന്‍ പാക് താരങ്ങളും അഭിപ്രായപ്പെട്ടു.
Also Read: ഇന്ത്യ ചാംപ്യൻസ് ട്രോഫി ജേതാക്കൾ, ദുബായിൽ ചരിത്രവിജയം
അതേസമയം, പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയായ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വി ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാലാണ് ദുബായില്‍ എത്താതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമാബാദില്‍ നടക്കുന്ന ജോയിന്റ് പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കേണ്ടതിനാല്‍ ഫൈനലില്‍ എത്താനാകില്ലെന്ന് നഖ് വി ഐസിസിയെ അറിയിച്ചിരുന്നതായി ടെലികോം ഏഷ്യ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ജേതാക്കളെ അനുമോദിക്കുന്ന വേദിയില്‍ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് ഐസിസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഡയറക്ടറായ സുമൈര്‍ ദുബായില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പോഡിയത്തിലേക്ക് ക്ഷണിക്കപ്പെട്ടില്ല എന്നതും ചോദ്യമാണ്.
29 വര്‍ഷത്തിനു ശേഷമാണ് പാകിസ്ഥാന്‍ ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത്. എന്നാല്‍, ആതിഥേയര്‍ ഗ്രൂപ്പ് മത്സരത്തില്‍ തന്നെ പുറത്തായ കാഴ്ചയാണ് കാണാനായത്.