അടുത്ത മാസപൂജക്ക് ഇങ്ങനെയാകും ദർശനത്തിന് സൗകര്യം ഒരുക്കുകയെന്നും പരീക്ഷണം വിജയിച്ചാൽ ഈ രീതി തുടരുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ നേരിട്ട് ദർശനം നടത്തുമെന്നും ഫ്ലൈ ഓവർ വഴി നടന്ന് ശ്രീകോവിലിനടുത്ത് എത്തുന്നത് ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഇനി മുതൽ കൊടിമര ചുവട്ടിലൂടെ നടന്ന് നേരിട്ട് ദർശിക്കാൻ സൗകര്യം ഒരുക്കും. ബലിക്കല്ലിന് ഇരുവശവും വഴി ശ്രീകോവിലിന് സമീപത്തേക്ക് എത്താമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
“ഫ്ലൈ ഓവർ വഴി നടന്ന് ബാരിക്കേഡുകൾ കടന്നാണ് ഇപ്പോൾ ദർശനം. 4, 5 സെക്കൻ്റുകൾ മാത്രമാണ് ദർശനം നടത്താൻ കഴിയുന്നത്. ഭൂരിഭാഗം പേരും തൃപ്തിയോടെ അല്ല മടങ്ങുന്നത്. പുതിയ രീതി നടപ്പിലാക്കുമ്പോൾ 20 മുതൽ 25 സെക്കൻഡ് വരെ ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. അടുത്ത മാസപൂജക്ക് ഇങ്ങനെയാകും ദർശനത്തിന് സൗകര്യം ഒരുക്കുക. പരീക്ഷണം വിജയിച്ചാൽ ഈ രീതി തുടരും,” പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
ALSO READ: 'ശബരിമലയില്‍ ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല'; ദേവസ്വം ബോർഡ് പ്രസിഡന്‍റ്
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് വഴിപാട് നിരക്കുകൾ ഏകീകരിക്കുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഏകീകരണം. നിലവിലുള്ളതിൻ്റെ 30 ശതമാനമാണ് വർധിപ്പിക്കുക. ഒൻപത് വർഷത്തിന് ശേഷമാണ് പുനരേകീകരണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ഷർട്ട് ധരിച്ചുള്ള പ്രവേശന വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ ആചാരങ്ങൾ പരിഷ്കരിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു പ്രശാന്തിൻ്റെ മറുപടി. ആരോഗ്യകരമായ ചർച്ചകൾ നടക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. മറ്റ് ബോർഡുകളുമായും തന്ത്രിമാരുമായും സർക്കരുമായും ആലോചിക്കും. ഉചിതമായ തീരുമാനം എടുക്കുമെന്നും പി.എസ്. പ്രശാന്ത് അറിയിച്ചു.
ആന എഴുന്നള്ളിപ്പ് നിയന്ത്രണമേർപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം തന്ത്രി സമൂഹവുമായി ചർച്ച നടത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പത്തു ദിവസത്തെ ഉത്സവത്തിൽ എല്ലാ ദിവസവും ആനയെ ഉപയോഗിക്കുന്നുണ്ട്. ആന ഇണങ്ങുന്ന മൃഗമല്ല, മെരുക്കി എടുക്കുന്നതാണ്. പ്രധാനപ്പെട്ട ദിവസത്തിൽ അല്ലാതെ ആനയെ ഉപയോഗിക്കുന്നത് നല്ലതല്ല. ആനയുടെ പുറകെ ഡി.ജെ വാഹനം, ലേസർ ഷോ, നാസിക് ഡോൾ എന്നിവ കൊണ്ടുപോവുന്നുണ്ട്. ഇതൊക്കെ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.