പകരം 602 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ ഇന്ന് ഹമാസിനു കൈമാറുക
ഗാസ വെടിനിർത്തൽ കരാറിൻ്റെ ഏഴാം ഘട്ട ബന്ദിമോചനം ഇന്ന് നടക്കും. കരാർ പ്രകാരം ആറു ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുക. ലിയ കോഹെൻ, മർ ഷെം ടോവ്, താൽ ഷോഹാം, ഒമെർ വെൻകെർട്ട്, ഹിഷാം അൽ സയിദ്, അവെര മെൻഗിസ്റ്റോ എന്നിവരെയാണ് ഹമാസ് കൈമാറുക. ഹമാസ് നേതാവ് ഖലീൽ- അൽ-ഹയ്യ യാണ് അറിയിപ്പ് പുറത്തുവിട്ടത്. പകരം 602 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ ഇന്ന് ഹമാസിനു കൈമാറുക.
മൂന്നുഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന 33ബന്ദികളിൽ 19പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ചവരുടെ പട്ടികയിലെ അവസാനത്തെ ആറുപേരെയാണ് ഇന്ന് മോചിപ്പിക്കുക. കഴിഞ്ഞ 15ന് അമേരിക്ക, റഷ്യ, അർജൻ്റീന പൗരത്വമുള്ള അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്, സഗുയി ദെക്കല്‍-ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെ മോചിപ്പിച്ചിരുന്നു. ഇതോടെ ഒന്നാം ഘട്ടത്തിലെ ആറാമത്തെ ബന്ദിമോചനം പൂർത്തിയായിയിരുന്നു.
ഒന്നാംഘട്ടത്തിലെ അഞ്ചാമത്തെ ബന്ദിമോചനത്തിൻ്റെ ഭാഗമായി എലി ഷരാബി, ഓർ ലെവി, ഒഹാദ് ബെൻ ആമി എന്നീ മൂന്ന് ബന്ദികളെ മോചിപ്പിച്ചിരുന്നു. റെഡ് ക്രോസ് വഴിയാണ് ഹമാസ് ബന്ദികളെ ഇസ്രയേലിന് കൈമാറിയത്. ഇതിനുപകരമായി പകരം, 18ജീവപര്യന്തം തടവുകാരുള്‍പ്പെടെ 183 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
15 മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ടാണ് ഗാസയില്‍ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നത്. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ആദ്യം മൂന്ന് വനിതകളെയാണ് ജനുവരി 19ന് മോചിപ്പിച്ചത്.റോമി ഗോണൻ,എമിലി ഡമാരി, ഡോറോൺ സ്റ്റെയിൻ ബ്രെച്ചർ എന്നീ യുവതികളാണ് ആദ്യം ഇസ്രയേലിലേക്ക് തിരിച്ചെത്തിയത്.