നികുതി വെട്ടിപ്പ് നടക്കുന്നെന്ന പരാതിയെ തുടർന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം 10 മണികൂറോളം പരിശോധന നടത്തിയത്
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്‌സ് പരിശോധന വരും ദിവസവും തുടരും. ആശിർവാദ് സിനിമാസിൻ്റെ ഓഫീസിൽ തുടർ പരിശോധനകൾ നടത്തുമെന്നാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട്. ഇന്നലെ പിടിച്ചെടുത്ത ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി.
നികുതി വെട്ടിപ്പ് നടക്കുന്നെന്ന പരാതിയെ തുടർന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം 10 മണികൂറോളം പരിശോധന നടത്തിയത്. പകല്‍ മുഴുവൻ നീണ്ടുനിന്ന പരിശോധന അവസാനിപ്പിച്ച് രാത്രിയോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന എന്നതും ശ്രദ്ധേയമാണ്.
അതേസമയം ജൂണ്‍ ഒന്ന് മുതല്‍ സിനിമ മേഖല നിശ്ചലമാക്കുന്ന സമരം ആരംഭിക്കാന്‍ ഇരിക്കുകയാണ്. നിര്‍മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.
എമ്പുരാന്റെ റിലീസ് അടുക്കാനിരിക്കെയാണ് ആശിര്‍വാദ് സിനിമാസില്‍ ഇന്‍കം ടാക്‌സ് പരിശോധന നടന്നത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.