കായിക രംഗത്ത് താനൊരു വിദഗ്ധനല്ലെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മറുപടി ആരംഭിച്ചത്
ഇന്ത്യയോ പാകിസ്ഥാനോ? ഏതാണ് മികച്ച ക്രിക്കറ്റ് ടീം? വർഷങ്ങളായി കായിക രംഗത്ത് മുഴങ്ങി കേൾക്കുന്ന ഈ ചോദ്യം ലെക്സ് ഫ്രീഡ്‌മാൻ ആവർത്തിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റേതായ ശൈലിയില്‍ ഉത്തരമുണ്ടായിരുന്നു. ഏത് ടീം എന്ന് പേരെടുത്ത് പറയാതെ ഇന്ത്യൻ കായികരംഗത്ത് വന്ന മാറ്റങ്ങളെ മുൻനിർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. സ്പോർട്സിന്റെ ഏകീകരണ ശക്തിയേപ്പറ്റിയും മോദി വാചാലനായി. പ്രശസ്തമായ ലെക്സ് ഫ്രീഡ്‌മാൻ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കായിക രംഗത്ത് താനൊരു വിദഗ്ധനല്ലെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മറുപടി ആരംഭിച്ചത്. സ്പോർട്സ് ആളുകളെ കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുകയും ലോകത്തെ ഊർജസ്വലമാക്കുകയും ചെയ്യുന്നു. മനുഷ്യ പരിണാമത്തിൽ കായിക വിനോദങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അവ വെറും കളികളല്ല. അവ രാഷ്ട്രങ്ങൾക്കിടയിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടുത്തിടെ നടന്ന ക്രിക്കറ്റ് മത്സരത്തിൽ കണ്ടതുപോലെ, ഫലങ്ങൾ പലപ്പോഴും സ്വയം സംസാരിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ മികച്ച പ്രകടനവും പുരുഷ ടീമിന്റെ പുരോഗതിയും എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ ശക്തമായ ഫുട്ബോൾ സംസ്കാരത്തെപ്പറ്റിയും സംസാരിച്ചു. മധ്യപ്രദേശിലുള്ള ആദിവാസി ജില്ലയായ ഷാഹ്‌ഡോളിലേക്ക് നടത്തിയ ഒരു അവിസ്മരണീയ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചാണ് സ്പോർട്സ് ഇന്ത്യയിൽ എങ്ങനെയാണ് വേരോടിയിരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടിയത്. ഷാഹ്‌ഡോളിൽ ഫുട്‌ബോളിനായി ആഴത്തിൽ ജീവിതം സമർപ്പിച്ച ഒരു സമൂഹത്തെ കണ്ടുമുട്ടി. നാല് തലമുറകളുടെ ഫുട്ബോൾ പാരമ്പര്യത്തിലൂടെയും 80 ഓളം ദേശീയതല കളിക്കാരിലൂടെയും നേടിയെടുത്ത പേരാണ് "മിനി ബ്രസീൽ" എന്ന് അഭിമാനത്തോടെ തങ്ങളുടെ ഗ്രാമത്തെപ്പറ്റി പരാമർശിച്ച യുവ കളിക്കാരെ മോദി ഓർമിച്ചു. അവിടെ നടക്കുന്ന വാർഷിക ഫുട്ബോൾ മത്സരങ്ങൾക്കായി സമീപ ഗ്രാമങ്ങളിൽ നിന്ന് 20,000 മുതൽ 25,000 വരെ കാണികളെ വരുന്നുണ്ട്. ഇന്ത്യയിൽ ഫുട്ബോളിനോടുള്ള വർദ്ധിച്ചുവരുന്ന അഭിനിവേശത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇത് ആവേശം വർദ്ധിപ്പിക്കുക മാത്രമല്ല, യഥാർഥ ടീം സ്പിരിറ്റ് വളർത്തുന്നുവെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യാ-പാകിസ്ഥാൻ ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിന് 1947ലെ വിഭജനകാലത്തെ ഓർമിപ്പിച്ചുകൊണ്ടാണ് മോദി ഉത്തരം നൽകിയത്. മൃതദേഹങ്ങളും പരിക്കേറ്റവരുമായി പാകിസ്ഥാനിൽ നിന്നും ട്രെയിനുകൾ എത്തിയ കാഴ്ച പ്രധാനമന്ത്രി വിശദീകരിച്ചു. പാകിസ്ഥാൻ ശത്രുത വെച്ചുപുലർത്തുന്നു. പാകിസ്ഥാൻ അസ്വസ്ഥതകളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി താൻ നടത്തിയ ശ്രമങ്ങളെപ്പറ്റിയും പ്രധാനമന്ത്രി പോഡ്കാസ്റ്റിൽ വാചാലനായി. ലാഹോർ സന്ദർശിച്ചതും നവാസ് ഷെരീഫിനെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവായിട്ടാണ് മോദി ഇത്തരം നയതന്ത്ര നടപടികളെ എടുത്തുകാട്ടിയത്. ഇക്കാര്യങ്ങൾ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. സമാധാനത്തിന് വേണ്ടി ഇന്ത്യ മുൻകൈ എടുത്തപ്പോഴെല്ലാം പാകിസ്ഥാൻ അത് വഞ്ചനയിലാണ് അവസാനിപ്പിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
Also Read: നിയമസഭയിലെ വിവാദ 'പഹാഡി' പരമാർശം; ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു
ആഗോള വിഷയങ്ങളിലും പ്രധാനമന്ത്രി തന്റെ നിലപാടുകൾ പോഡ്കാസ്റ്റിൽ വ്യക്തമാക്കി. യുഎസിനോട് അചഞ്ചലമായ പ്രതിബദ്ധതുള്ള ധീരനെന്നാണ് ഡോണാൾഡ് ട്രംപിനെ മോദി വിശേഷിപ്പിച്ചത്. റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് ആവർത്തിക്കുകയാണ് മോദി ചെയ്തത്. റഷ്യൻ പ്രസിഡൻ്റുമായും യുക്രെയ്ൻ പ്രസിഡൻ്റുമായും നല്ല ബന്ധമാണുള്ളതെന്നും ഇന്ത്യ എപ്പോഴും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മോദി അറിയിച്ചു. ലോക നേതാക്കളും അന്താരാഷ്ട്ര തലത്തിൽ സ്വാധീന ശക്തിയുള്ള വ്യക്തികളുമാണ് ലെക്സ് ഫ്രീഡ്‌മാൻ്റെ പോഡ്കാസ്റ്റിലെ അതിഥികൾ. നാൽപത് ലക്ഷം സബ്‌സ്ക്രൈബേഴ്സാണ് ലെക്സ് ഫ്രീഡ്‌മാൻ്റെ യുട്യൂബ് ചാനലിനുള്ളത്.