കഴിഞ്ഞ ദിവസം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ കടുത്ത വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടത്
ഹിസ്‌ബുള്ള തലവൻ സയ്യിദ് ഹസന്‍ നസ്‌റള്ളയുടെ വധത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇതിന് പ്രതികാരം ചെയ്യാതെ പിന്നോട്ടില്ലെന്നായിരുന്നു ഇറാൻ്റെ ഭീഷണി. ഇതോടെ പശ്ചിമേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷം കൂടുതൽ ശക്തമായേക്കും.
കഴിഞ്ഞ ദിവസം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ കടുത്ത വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടത്. ഹസന്‍ നസ്‌റള്ളയുടെ വധത്തിൽ അപലപിച്ച് ആയത്തുള്ള ഖമേനി ഇറാനിൽ അഞ്ച് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ്റെ അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ലബനനിലും പശ്ചിമേഷ്യയിലുടനീളവുമുള്ള ഇസ്രയേലിൻ്റെ അക്രമത്തിൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ALSO READ: ആരാണ് ഹസന്‍ നസ്‌റള്ള? ഇറാന് പ്രിയപ്പെട്ടവനും ഇസ്രയേലിന് വെറുക്കപ്പെട്ടവനുമായ നേതാവ്
പശ്ചിമേഷ്യയുടെ അധികാര സന്തുലിതാവസ്ഥയെ മാറ്റാൻ കഴിയുന്ന ചരിത്രപരമായ വഴിത്തിരിവാണ് നസ്റള്ളയുടെ കൊലപാതകമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവന. എന്നാൽ ഇനിയുള്ള ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും നെതന്യാഹു പറയുന്നു. നസ്റള്ളയുടെ വധം നീതിക്കായുള്ള നീക്കമാണെന്നായിരുന്നു ഇസ്രയേലിന് ആയുധമടക്കം നൽകി സഹായിക്കുന്ന അമേരിക്കയുടെ പ്രതികരണം.
നസ്‌റള്ളയുടെ ആക്രമണത്തിനിരയായ ആയിരക്കണക്കിന് അമേരിക്കക്കാർക്കും ഇസ്രയേലികൾക്കും ലബനനുകാർക്കും, ഹസൻ്റെ വധത്തിലൂടെ നീതി ലഭ്യമാകുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഹിസ്ബുള്ള, ഹമാസ്, ഇറാൻ്റെ പിന്തുണയുള്ള മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ നീക്കങ്ങളെ പൂർണമായി പിന്തുണയ്ക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
എന്നാൽ നസ്‌റള്ളയുടെ കൊലപാതകത്തിൽ വലിയ ആശങ്കയുണ്ടെന്നും ലോക നേതാക്കൾ പ്രതികരിച്ചു. ലബനനിൽ ഇനിയുണ്ടാവാൻ സാധ്യതയുള്ള സംഘർഷങ്ങളിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ALSO READ: "ജിഹാദ് തുടരും"; ഹസന്‍ നസ്‌റള്ള കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹിസ്ബുള്ള
ബെയ്‌റൂട്ടിൻ്റെ തെക്കൻ ജനവാസ മേഖലകളിൽ കടുത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഹസന്‍ നസ്‌റള്ളയെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിൽ 700ലേറെ ആളുകൾ കൊല്ലപ്പെടുകയും, 1,18,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിന് പ്രത്യാക്രമണമായി ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ള പറഞ്ഞു.
അതേസമയം, ആരാകും ഇനി ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ എന്ന ചർച്ച സജീവമായിരിക്കുകയാണ്. പുതിയ തലവന്‍ ഹിസ്ബുള്ളയുടെ ആഭ്യന്തര ഘടകത്തിനും സംഘടനയെ പിന്തുണയ്ക്കുന്ന ഇറാനും ഒരുപോലെ സ്വീകാര്യനായ ആളാകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നസ്‌റള്ളയ്ക്ക് പകരക്കാരനായി ഹാഷിം സഫീദ്ദീന്‍റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത് ഹിസ്ബുള്ളയുടെ രാഷ്ട്രീയകാര്യ വിഭാഗത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത് ഹാഷിം സഫീദ്ദീനാണ്. സംഘടനയിലെ ജിഹാദ് കൗണ്‍സില്‍ അംഗമാണ് സഫീദ്ദീന്‍. നസ്റള്ളയുടെ ബന്ധു കൂടിയായ സഫീദ്ദീന്‍ പൗരോഹിത്യ പശ്ചാത്തലമുള്ള ആളാണ്.