തിരുവനന്തപുരം കേന്ദ്രത്തെയായിരുന്നു കേരളത്തിലെ വിദ്യാർഥികൾ പ്രവേശനപരീക്ഷക്കായി ആശ്രയിച്ചിരുന്നത്. കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാവർഷവും ജാമിയ മില്ലിയ പ്രവേശനത്തിന് അപേക്ഷിക്കുന്നത്
ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കി. സർവകലാശാലയുടെ ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്നു തിരുവനന്തപുരം. സർവകലാശാലയിലെ പ്രോസ്പെക്ട് കമ്മിറ്റിയാണ് കേന്ദ്രങ്ങൾ തീരുമാനിച്ചതെന്ന് ജെഎംഐ ചീഫ് മീഡിയ കോർഡിനേറ്റർ അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രത്തെയായിരുന്നു കേരളത്തിലെ വിദ്യാർഥികൾ പ്രവേശനപരീക്ഷക്കായി ആശ്രയിച്ചിരുന്നത്. കഴിഞ്ഞവർഷം വരെ തിരുവനന്തപുരത്ത് പരീക്ഷ കേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ഭോപ്പാലും മാലെഗാവും ഉൾപ്പെടുത്തി. കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാവർഷവും ജാമിയ മില്ലിയ പ്രവേശനത്തിന് അപേക്ഷിക്കുന്നത്. സർവകലാശാലയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി ശശി തരൂർ എംപിയും, ഹാരിസ് ബീരാൻ എംപിയും രംഗത്തെത്തി.
"ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി (ജെഎംഐ) പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കി. ദക്ഷിണേന്ത്യയിലെ ഒരേയൊരു കേന്ദ്രമായിരുന്നു അത്! മാത്രമല്ല, നഗരത്തിൽ നിന്ന് കുറഞ്ഞത് 550 വിദ്യാർത്ഥികളെങ്കിലും പരീക്ഷ എഴുതാറുണ്ടായിരുന്നു," ശശി തരൂർ എക്സിൽ കുറിച്ചു. ജെഎംഐ യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യൻ വിദ്യാർഥികളെ വേണ്ടെന്ന് തീരുമാനിച്ചോ എന്നും ശശി തരൂർ ചോദിച്ചു.