വിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് ഇടയാക്കുമെന്ന് ആരോപിച്ചെങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം അറിയിച്ചു
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് കൂടി അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും സർവ്വകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് ഇടയാക്കുമെന്ന് ആരോപിച്ചെങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. സ്വകാര്യ സർവകലാശാല ബില്ലിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകൾ പൊതുമേഖലയിലെ സർവകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കും എന്ന് പഠിക്കണം.
പൊതു മേഖലയിലെ സർവകലാശാലകൾക്ക് മുൻഗണന നൽകണം. ഏതു കോർപ്പറേറ്റുകൾക്കും സർവകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസികൾക്ക് ഇത്തരം സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ അവസരം നൽകണം. ഇത്തരം ഏജൻസികൾ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണം. പ്രതിപക്ഷത്തിന്റെ വിമർശനമായി കാണരുതെന്നും നിർദേശമായി എടുക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് സ്റ്റുഡൻ്റ് മൈഗ്രേഷൻ വ്യാപകമാണ്. ഈ നിയമം സ്റ്റുഡൻ്റ് മൈഗ്രേഷൻ തടയാൻ ഉതകുന്നതാണോ? വിശദമായ പഠനം നടത്തിക്കൊണ്ടു മാത്രമേ ഈ ബില്ല് നടപ്പിലാക്കാനാകൂ. ഇപ്പോഴത്തെ സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയായി മാറിയിട്ട് കാര്യമില്ല. ലോകത്ത് പ്രശസ്തരായ യൂണിവേഴ്സിറ്റികളുടെ ക്യാംപസ് സംസ്ഥാനത്ത് കൊണ്ടുവരാൻ കഴിയുമോ എന്ന് പരിശോധിക്കണം. പത്തേക്കർ സ്ഥലവും 25 കോടി എന്നതും ഉയർന്ന മാനദണ്ഡമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കെ.കെ. രമ എംഎൽഎ മാത്രമാണ് ബില്ലിൽ എതിർപ്പറിയിച്ചത്. ബില്ലിനെ പൂർണമായും എതിർക്കുന്നു. ബില്ല് വിദ്യാഭ്യാസ കച്ചവടമാണ്. പണമുള്ളവർക്ക് മാത്രം പഠിക്കാൻ കഴിയും എന്ന അവസ്ഥ ഉണ്ടാക്കും. നേരത്തെ സ്വാശ്രയ വിദ്യാഭ്യാസത്തെയടക്കം എതിർത്തവരാണ് ഇപ്പോൾ ബില്ല് കൊണ്ടുവരുന്നത്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കെ.കെ. രമ പറഞ്ഞു.