കോളേജ് ഓഫ് മെഡിസിൻ ആൻഡ് സാഗോർ ദത്ത ആശുപത്രിയിലെ രോഗി മരിച്ചതിനെ തുടർന്ന് മൂന്ന് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബംഗാളിൽ നടത്തിയിരുന്ന സമരം പൂർവാധികം ശക്തിയോടെ പുനരാരംഭിക്കുമെന്ന സൂചന നൽകി ജൂനിയർ ഡോക്ടർമാരുടെ സംഘടന. കോളേജ് ഓഫ് മെഡിസിൻ ആൻഡ് സാഗോർ ദത്ത ആശുപത്രിയിലെ രോഗി മരിച്ചതിനെ തുടർന്ന് മൂന്ന് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇവർ നീങ്ങുന്നതെന്നാണ് വിവരം. സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നതിന് ഉദാഹരണമാണ് സർക്കാർ ആശുപത്രിയിലെ ആക്രമണങ്ങളെന്നും ഡോക്ടർമാർ ആരോപിച്ചു.
"ഞങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. അതിന് ഉത്തമ ഉദാഹരണമാണ് സാഗോർ ദത്ത ആശുപത്രിയിലെ ആക്രമണം. സംസ്ഥാന സർക്കാരിന് അൽപം കൂടി സമയം നൽകും. തിങ്കളാഴ്ച നടക്കുന്ന സുപ്രീം കോടതി വാദത്തിൽ ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച സർക്കാരിൻ്റെ വാദം കേൾക്കാൻ ആഗ്രഹിക്കുന്നു. തൃപ്തികരമല്ലെങ്കിൽ ബംഗാളിൽ ഉടനീളമുള്ള എല്ലാ ആശുപത്രികളിലും ഞങ്ങൾ വീണ്ടും സമരം ആരംഭിക്കും," ജൂനിയർ ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.
മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായി ഞങ്ങൾ നടത്തിയ കൂടിക്കാഴ്ച സർക്കാർ ഗൗരവമായി എടുത്തില്ല. ആർജി കർ ആശുപത്രിയിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് പറഞ്ഞ് രോഗികളുടെ കുടുംബാംഗങ്ങൾ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയാണ്. ആശുപത്രിയിൽ ഡോക്ടർമാർ സുരക്ഷിതരാണെന്ന് തോന്നുന്നില്ല. സംസ്ഥാന സർക്കാരിൽ ഇനി പ്രതീക്ഷയില്ലെന്നും ജൂനിയർ ഡോക്ടർമാർ കൂട്ടിച്ചേർത്തു.
സാഗോർ ദത്ത ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടന്ന ജൂനിയർ ഡോക്ടർമാരുടെ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ജൂനിയർ ഡോക്ടർമാർ സംസ്ഥാനത്തുടനീളം റാലികൾ സംഘടിപ്പിക്കും.