ഇന്നലെ നടന്ന ഡയറക്ടേഴ്സ് യൂണിയൻ യോഗത്തിൽ സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകർ പ്രമേയം അവതരിപ്പിച്ചിരുന്നു
മലയാള സിനിമാ മേഖലയിലെ തർക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിൽ കൊച്ചിയിൽ ഇന്ന് ഫിലിം ചേംബർ യോഗം ചേരും. നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സമരത്തിന് പിന്തുണ നൽകണമോ വേണ്ടയോ എന്നതാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സമരത്തിന് പിന്തുണ തേടി നിർമാതാക്കൾ ചേംബറിന് കത്ത് നൽകി.
ഇന്നലെ നടന്ന ഡയറക്ടേഴ്സ് യൂണിയൻ യോഗത്തിൽ സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകർ പ്രമേയം അവതരിപ്പിച്ചിരുന്നു. മലയാള ചലച്ചിത്ര മേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്ന പ്രമേയമാണ് പാസാക്കിയത്. സംവിധായകൻ ബ്ലെസി അവതരിപ്പിച്ച പ്രമേയം അൻവർ റഷീദ് പിന്താങ്ങി. മലയാള സിനിമാമേഖലയിൽ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുന്ന ചലച്ചിത്ര സംഘടനകൾക്ക് അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ല. ഒപ്പം, ഇരട്ട നികുതിയടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരുമായും ചർച്ചകൾ നടത്തണം. ജനാധിപത്യപരമായ സംവാദത്തിലും സാഹോദര്യത്തിലും ഊന്നുന്ന ഫെഫ്കയുടെ ഇടപെടലുകൾക്ക് ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ സംവിധായകർ ആവശ്യപ്പെട്ടു.
നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാര്‍ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളും അഭിനേതാക്കളും അടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം. സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തി. ആന്റണിയെ ക്ഷണിച്ചിട്ടും അദ്ദേഹം യോഗത്തിൽ പങ്കെടുത്തില്ല. സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. സംഘടന ജി. സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണ സമിതിയുടെ തീരുമാനപ്രകാരമാണെന്നും അറിയിച്ചു.
Also Read: കണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണം; എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് സർവകക്ഷി യോഗം
ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സ്തംഭിപ്പിച്ചുള്ള സമരമാണ് നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ചത്. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യങ്ങൾ.