തീപിടിത്തം 'ഗണ്യമായ നാശനഷ്ടങ്ങൾക്ക്' കാരണമായിട്ടുണ്ടെന്ന് പ്രസിഡന്റ് ഷി ജിൻപിങ് അറിയിച്ചു
ചൈനയിലെ റെസ്റ്റോറന്റിൽ വൻ തീപിടിത്തം. വടക്ക്-കിഴക്കൻ ചൈനയിലെ ലിയോയാങ് നഗരത്തിലുണ്ടായ റെസ്റ്റോറൻ്റിലുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. ഉച്ചസമയത്തോടെയാണ് തീ പടർന്നുപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
റെസ്റ്റോറന്റിൽ നിന്നും തീജ്വാലകൾ പടരുന്നതും തെരുവിൽ പുക നിറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിൽ ഉണ്ടായ മറ്റ് മാരകമായ തീപിടിത്തങ്ങളും വാതക സ്ഫോടനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതിനിടയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമാനമായ നിരവധി സംഭവങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിലിൽ വടക്കൻ പ്രവിശ്യയിലെ ഹെബെയിലെ വയോജനങ്ങൾക്കായുള്ള നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഷെൻഷെൻ പ്രവിശ്യയിലെ ജനവാസ മേഖലയിൽ നടന്ന മറ്റൊരു പൊട്ടിത്തെറിയിൽ രണ്ട് പേരാണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.
Also Read: കാനഡയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലിബറൽ പാർട്ടി; പ്രധാനമന്ത്രിയായി മാർക്ക് കാർണി തുടരും
തീപിടുത്തം 'ഗണ്യമായ നാശനഷ്ടങ്ങൾക്ക്' കാരണമായിട്ടുണ്ടെന്നും അതിൽ നിന്നുള്ള പാഠങ്ങൾ 'ഗൗരവമുള്ളതാണ്' എന്നുമായിരുന്നു പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രതികരണം. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും, മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനും, തീപിടിത്തത്തിന്റെ കാരണം വേഗത്തിൽ കണ്ടെത്തുന്നതിനും, എല്ലാ ശ്രമങ്ങളും നടത്തണമെന്നും" ഷി അറിയിച്ചു.