ലിവിയക്കും സഹോദരി ലില്‍ജക്കും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷീലയോടുണ്ടായ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും മുഖ്യപ്രതിയായ നാരായാണ ദാസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്
ചാലക്കുടി സ്വദേശിനി ഷീല സണ്ണിയെ വ്യാജ ലഹരി മരുന്ന് കേസില്‍പ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതി നാരായണദാസ് റിമാന്‍ഡില്‍. ഷീലയുടെ മരുകളുടെ അനുജത്തി ലിവിയ ജോസിനെയും പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതി ചേര്‍ത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഷീലയെ കേസില്‍പ്പെടുത്താന്‍ കാരണമെന്നും ബന്ധുക്കളായ കൂടുതല്‍പ്പേരുടെ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വി.കെ രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു.
ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്കടുത്ത് അമ്രഹള്ളിയില്‍ നിന്നും ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം എം.എന്‍ നാരായണ ദാസിനെ പിടികൂടുന്നത്. ദീര്‍ഘനാളായി ഇവിടം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൂന്ന് ദിവസത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് പുലര്‍ച്ചെ തൃശൂരിലെത്തിച്ച പ്രതിയെ കൊടുങ്ങല്ലൂര്‍ DySP ഓഫീസില്‍ വെച്ച് വി.കെ രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നത്.
Also Read: "വേടന്‍ ഇവിടെ വേണം"; പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ പ്രവാഹം
ഷീല സണ്ണിയുടെ മരുമകള്‍ ലില്‍ജയുടെ സഹോദരി ലിവിയ ജോസിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ലിവിയക്കും സഹോദരി ലില്‍ജക്കും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷീലയോടുണ്ടായ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും മുഖ്യപ്രതിയായ നാരായാണ ദാസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ നാരായാണ ദാസിനെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ കേസിലെ മറ്റ് പ്രതികളായ ലിവിയയെയും ലില്‍ജയെയും കൂടാതെ ഷീല സണ്ണിയുടെ മകനായ സംഗീതും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ദിവസങ്ങളായി ഒളവില്‍ കഴിയുന്ന മൂന്ന് പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം. ഇതോടെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടി ആരോപണ വിധേയരായ കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘവും സര്‍ക്കാരും.
ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് ഷീലാ സണ്ണി. ഇവരുടെ സ്‌കൂട്ടറില്‍ ലഹരി മരുന്നിനോട് സമാനമായ വസ്തുവച്ച ശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 72 ദിവസമാണ് ഷീലയ്ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. ഷീലയുടെ വാഹനത്തില്‍ ലഹരി വസ്തു ഒളിപ്പിച്ചത് നാരായണദാസ് ആണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയ ജോസിന്റെ സുഹൃത്താണ് നാരായണ ദാസ്.