പരാതികള്‍ കൂടെയുള്ള പേഴ്‌സണല്‍ സ്റ്റാഫിനെ ഏല്‍പ്പിക്കലാണ് പതിവ്. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുപരിപാടിക്കിടെ നല്‍കിയ അപേക്ഷ റോഡരികില്‍ മാലിന്യത്തിനൊപ്പം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. പരിപാടികള്‍ക്കിടയിലും യാത്രകളിലും ലഭിക്കുന്ന പരാതികള്‍ കൂടെയുള്ള പേഴ്‌സണല്‍ സ്റ്റാഫിനെ ഏല്‍പ്പിക്കലാണ് പതിവ്. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരാതിക്കാരി ഉന്നയിക്കുന്ന വിഷയം നേരത്തെത്തന്നെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്. ആവശ്യം പൊതു സ്ഥലംമാറ്റത്തിനിടെ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: അപേക്ഷ കുപ്പത്തൊട്ടിയിൽ; മന്ത്രി ആർ. ബിന്ദുവിന് നൽകിയ അപേക്ഷ റോഡരികിൽ മാലിന്യത്തിനൊപ്പം
ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തൃശൂര്‍ മരുതൂര്‍ സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള അപേക്ഷയാണ് റോഡരികില്‍ മാലിന്യത്തിനൊപ്പം കണ്ടെത്തിയത്.
മന്ത്രി ആര്‍. ബിന്ദു കഴിഞ്ഞ ദിവസം നേരില്‍ക്കണ്ടാണ് ശാരീരിക പരിമിതിയുള്ള ഭര്‍ത്താവിന്റെ കാര്യത്തിനായി ഭാര്യ അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഭക്ഷണ മാലിന്യങ്ങള്‍ക്ക് ഒപ്പമാണ് അപേക്ഷ കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ മന്ത്രിയുടെ ഓഫീസ് ഇവരിരല്‍ നിന്നും വീണ്ടും വാട്‌സാപ്പ് മുഖേന അപേക്ഷ കൈപ്പറ്റി. അപേക്ഷ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലിയിലുള്ള ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.