കഴിഞ്ഞ മൂന്ന് വർഷത്തെ സിപിഐഎമ്മിന്റെ പ്രവർത്തന മികവും കുറവുകളുമാണ് സമ്മേളനം ചർച്ച ചെയ്തതെന്നും സജി ചെറിയാൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സജി ചെറിയാൻ
സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ തനിക്കെതിരെ വിമർശനമെന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി സജി ചെറിയാൻ. പാർട്ടിയെ പറ്റി അറിയാത്ത ആളുകൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ സിപിഐഎമ്മിന്റെ പ്രവർത്തന മികവും കുറവുകളുമാണ് സമ്മേളനം ചർച്ച ചെയ്തതെന്നും സജി ചെറിയാൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സജി ചെറിയാനു പുറമേ ഇ.പി. ജയരാജനെതിരെയും സംഘടനാ റിപ്പോർട്ടില്‍ വിമർശനമുണ്ടെന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു.
"ഈ സമ്മേളനത്തിൽ അങ്ങനെയുള്ള ഒരു ചർച്ചയുമില്ല, അങ്ങനെയുള്ള റിപ്പോർട്ടുമില്ല. ഞങ്ങളുടെ പാർട്ടിയെപ്പറ്റി അറിയാത്തവർ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇവിടെ പ്രധാനമായും ചർച്ച ചെയ്യുന്നത് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ള റിപ്പോർട്ടാണ്. അതിൽ ഞങ്ങൾക്കുള്ള നേട്ടങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ കുറവുകൾ പരിശോധിച്ച്, പരിഹരിച്ച് സുശക്തമായ പാർട്ടി കേരളത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം. ആ ഒരു തരത്തിലേക്ക് കുറവുകൾ പരിഹരിക്കാനുള്ള ചർച്ചകൾ വരും. ഇടതുപക്ഷത്തിന്റെ ബദൽ നയങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ കേരളത്തിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യാൻ കേരളത്തിലെ എല്ലാ മേഖലയിൽ നിന്നും സഖാക്കളെത്തുന്ന സമ്മേളനത്തിൽ ഞങ്ങൾ രണ്ട് പാവങ്ങളെപ്പറ്റിയാണ് ചർച്ച ചെയ്യുന്നതെന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്, സജി ചെറിയാന്‍ പറഞ്ഞു.
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൂറ് സീറ്റ് ഉറപ്പാണെന്നും യുഡിഎഫിനെയും ബിജെപിയേയും തൂത്തെറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
"കേരളത്തിൽ ആയിരം കുതിരയുടെ ശക്തിയോടെ സിപിഐഎം അതിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യും. ജനങ്ങളെ കൂടെ നിർത്തും. എവിടെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതെല്ലാം പരിഹരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി ഭാവി കേരളത്തിനായി രംഗത്തിറങ്ങുന്നതോടെ യുഡിഎഫും ബിജെപിയും കേരളത്തിൽ തൂത്തെറിയപ്പെടും", മന്ത്രി വ്യക്തമാക്കി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ നഖശിഖാന്തം എതിർക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
സിപിഐഎം സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ മന്ത്രി സജി ചെറിയാൻ, മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ എന്നിവർക്കെതിരെ വിമർശനമുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും, വ്യക്തിഹത്യ നടത്താൻ ഏതോ ഒരു കേന്ദ്രം പ്രവർത്തിക്കുന്നുവെന്നുമായിരുന്നു ഇതിൽ ജയരാജന്റെ പ്രതികരണം. ഇത്തരം ആരോപണങ്ങൾ പ്ലാൻ ചെയ്ത് തയ്യാറാക്കിയതാണ്. ഇതിന് പിന്നിൽ പാർട്ടി വിരുദ്ധ ശക്തികളാണ്. തനിക്കെതിരെ നടത്തുന്ന ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഇന്ന് തുടങ്ങിയതല്ല, കുറേ കാലമായി ഇത് തുടരുന്നു. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേർത്തു.