കമ്മീഷനെ നിയമിച്ചപ്പോൾ സമരസമിതി ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് കോടതി ഉത്തരവോടെ വ്യക്തമായെന്നും ഇനി പ്രതീക്ഷ വഖഫ് ഭേദഗതിയിലാണ് പ്രതീക്ഷയെന്നും സമരസമിതി പറഞ്ഞു
ജുഡീഷ്യല്‍ കമ്മിഷൻ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുനമ്പം സമരസമിതി. മുനമ്പം കമ്മീഷനിൽ തുടക്കം മുതൽക്കെ വിശ്വാസമില്ലായിരുന്നുവെന്ന് സമരസമിതി പറഞ്ഞു. കമ്മീഷനെ നിയമിച്ചപ്പോൾ സമരസമിതി ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് കോടതി ഉത്തരവോടെ വ്യക്തമായെന്നും ഇനി കമ്മീഷനുമായി സഹകരിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.
ഇനി പ്രതീക്ഷ വഖഫ് ഭേദഗതിയിലാണെന്നാണ് സമരസമിതിയുടെ പ്രസ്താവന. തുടക്കം മുതൽക്കെ കമ്മീഷനെതിരെ രംഗത്തുണ്ടായിരുന്നെന്നും സമരസമിതി പറയുന്നു. നീതി ലഭിക്കും എന്ന സർക്കാർ ഉറപ്പിനെ തുടർന്നാണ് കമ്മീഷനുമായി സഹകരിച്ചത്. കമ്മീഷനെ നിയമിച്ചപ്പോൾ തന്നെ സമരസമിതി ആശങ്ക അറിയിച്ചതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കമ്മീഷനുമായി സഹകരിച്ചതെന്നും ഇനി സഹകരിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.
സർക്കാർ തങ്ങളുടെ അധികാരങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമകൾക്ക് തിരികെ നൽകണമെന്നാണ് സമരസമിതിയുടെ ആവശ്യം. വിഷയത്തിൽ ഇനിയും കാലതാമസം ഉണ്ടാക്കരുത്. സർക്കാർ അപ്പീൽ നൽകുകയാണെങ്കിൽ നൽകിക്കോട്ടെ എന്ന് പറഞ്ഞ സമരസമിതി പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേർത്തു.
മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയത്. ഭൂപ്രശ്നത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡും ട്രിബ്യൂണലുമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചു.
മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രസക്തമായ വസ്തുതകൾ പരിഗണിക്കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ നിയമന ഉത്തരവ് റദ്ദാക്കണമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. മുൻ കോടതി ഉത്തരവുകളും വിഷയ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് നേരത്തെ കോടതി വാക്കാൽ സംശയം ഉന്നയിച്ചിരുന്നു.
ALSO READ: മുനമ്പത്തെ ഭൂസമരവും ഫറൂഖ് കോളജിൻ്റെ വഖഫ് സ്വത്തും; എന്താണ് വഖഫ്?
വിഷയത്തിൽ പ്രതികരിക്കേണ്ടത് താനല്ല, സർക്കാരാണെന്നായിരുന്നു ജുഡീഷ്യൽ കമ്മീഷൻ മേധാവി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ പ്രതികരണം. കമ്മീഷൻ കോടതി വിധി അനുസരിക്കും. ട്രിബ്യൂണൽ അധികാരങ്ങളൊന്നും സർക്കാർ കമ്മീഷന് നൽകിയിട്ടില്ല. കമ്മീഷന് വ്യക്തിപരമായ താൽപര്യങ്ങൾ ഇല്ലെന്നും തുടർ നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും രാമചന്ദ്രൻ നായർ വ്യക്തമാക്കി.
കമ്മീഷൻ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് ഹർജി വന്നപ്പോൾ തന്നെ തുടർ നടപടികൾ നിർത്തിവെച്ചിരുന്നു. വിധി അംഗീകരിക്കണോ, ഹർജി നൽകണോ എന്നതിൽ സർക്കാർ തീരുമാനമെടുക്കും. കമ്മീഷൻ ആവശ്യമില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ റിപ്പോർട്ട് നൽകില്ല. ജനങ്ങളുടെ പ്രശ്നവും ഭാവി കാര്യങ്ങളും ചിന്തിക്കേണ്ടത് സർക്കാരാണെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ കമ്മീഷൻ പറയേണ്ടതില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.