ടൂര്‍ണമെന്റ് നടത്തിപ്പിന്റെ കണക്കെടുക്കുമ്പോള്‍, 85 ശതമാനം തുക അതായത് 700 കോടിയോളം പാകിസ്ഥാന് നഷ്ടമാണെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ആശിച്ച് മോഹിച്ച് കിട്ടിയ ഐസിസി ടൂര്‍ണമെന്റ് പാകിസ്ഥാന് ആദ്യം നല്‍കിയത് നാണക്കേട്, ഇപ്പോള്‍ കോടികളുടെ കടവും. മൂന്ന് പതിറ്റാണ്ടിനുശേഷം ആതിഥ്യം വഹിച്ച ചാംപ്യന്‍സ് ട്രോഫിയാണ് പാകിസ്ഥാനെ കോടികളുടെ കടക്കെണിയിലേക്ക് തള്ളിവിട്ടത്. സ്റ്റേഡിയം നവീകരിക്കാനും, മത്സരം സംഘടിപ്പിക്കാനുമായി 869 കോടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെലവാക്കിയത്. ടൂര്‍ണമെന്റ് നടത്തിപ്പിന്റെ കണക്കെടുക്കുമ്പോള്‍, 85 ശതമാനം തുക അതായത് 700 കോടിയോളം പാകിസ്ഥാന് നഷ്ടമാണെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായിരുന്നു.
റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നിങ്ങനെ മൂന്ന് സ്റ്റേഡിയങ്ങളാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) മത്സരത്തിനായി സജ്ജമാക്കിയത്. സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ 40 മില്യണ്‍ ഡോളര്‍ ചെലവിട്ടു. എന്നാല്‍ സംഘാടന ഫീസ്, ടിക്കറ്റ് വില്‍പ്പന, സ്പോണ്‍സര്‍ഷിപ്പ് എന്നിങ്ങനെ ഇനത്തില്‍ ആറ് മില്യണ്‍ ഡോളര്‍ മാത്രമാണ് തിരിച്ചുകിട്ടിയത്. നഷ്ടക്കണക്കിന്റെ ഭാരം പാക് ക്രിക്കറ്റ് താരങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ടി20 ചാംപ്യന്‍ഷിപ്പില്‍ താരങ്ങള്‍ക്കുള്ള മാച്ച് ഫീസ് 90 ശതമാനം വെട്ടിക്കുറച്ചു. റിസര്‍വ് താരങ്ങളുടെ ഫീസ് 87.5 ശതമാനവും വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മത്സരിച്ചത്. അതില്‍ ഇന്ത്യ ഒഴികെ ടീമുകളുടെ മത്സരങ്ങള്‍ക്കാണ് പാക് മണ്ണ് വേദിയൊരുക്കിയത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു. സ്വന്തം മണ്ണില്‍ നടന്ന ആദ്യ മത്സരത്തില്‍, പാകിസ്ഥാന്‍ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഇന്ത്യ ആയിരുന്നു എതിരാളികൾ. ദുബായിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചു. റാവൽപിണ്ടിയില്‍ ബംഗ്ലാദേശിനെതിരായ അവസാനം മത്സരം മഴയും എടുത്തതോടെ പാകിസ്ഥാന്റെ പതനം പൂര്‍ണമായി.
ALSO READ: ഇന്ത്യ-പാക് ക്രിക്കറ്റ്: വെറുമൊരു കായിക പോരാട്ടത്തിനപ്പുറം
ഇന്ത്യന്‍ ജയം പാകിസ്ഥാന് പിന്നെയും വെല്ലുവിളിയായി. ദുബായിയിലായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ആദ്യ സെമി ഫൈനല്‍ മത്സരം. ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമി ഫൈനലിന് ലാഹോര്‍ സ്റ്റേഡിയവും വേദിയായി. ആദ്യ സെമിയില്‍ ഇന്ത്യ ജയിച്ചതോടെ, ഫൈനല്‍ മത്സരത്തിന് ദുബായ് വേദിയായി. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായി. ഇതെല്ലാം സംഘാടകര്‍ എന്ന നിലയില്‍ പാകിസ്ഥാന് തിരിച്ചടിയായി. ഇന്ത്യ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ക്ക് നല്ല പരസ്യങ്ങളും സ്പോണ്‍സര്‍ഷിപ്പും കിട്ടിയപ്പോള്‍, പിസിബിക്ക് നല്ല മത്സരങ്ങളൊന്നും ലഭിച്ചില്ല. ചില മത്സരങ്ങള്‍ മഴയില്‍ മുടങ്ങുകയും ചെയ്തു.