മുഴുവൻ കുടിശികയും നൽകണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികള്‍ ടൗൺഷിപ്പിന് എതിരല്ലെന്ന് വ്യക്തമാക്കി
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത സമരം ആരംഭിച്ചു. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. മുഴുവൻ കുടിശികയും നൽകണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികള്‍ ടൗൺഷിപ്പിന് എതിരല്ലെന്ന് വ്യക്തമാക്കി. സിഐടിയു, ഐഎന്‍ടിയുസി എന്നിങ്ങനെ എല്ലാ തൊഴിലാളി സംഘടനകളും സംയുക്തമായാണ് സമരത്തിലുള്ളത്.
226 തൊഴിലാളികളാണ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ പുല്‍പ്പാറ ഡിവിഷനിലുള്ളത്. ഇവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പിഎഫും ഗ്രാറ്റുവിറ്റിയും അടക്കം 11 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ പറയുന്നത്. മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കില്ലെന്നാണ് സർക്കാർ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
Also Read: 'സിദ്ദീഖ് കാപ്പന്‍ വീട്ടിലുണ്ടാകുമോയെന്ന് ചോദ്യം, അർധരാത്രി പരിശോധനയ്‌ക്കെത്തുമെന്ന് അറിയിപ്പ്'; ദുരൂഹ നീക്കവുമായി പൊലീസ്
ഇന്നലെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരൽമല മാതൃകാ ടൗൺഷിപ്പ് നിർമാണം ആരംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു.അത് കൂടാതെയാണ് ഈ തുക കൂടി കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുത്തത്. ഏപ്രിൽ 11ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് . തുടർന്നു വയനാട് ജില്ലാ കളക്ടററുടെ നേതൃത്വത്തിലുള്ള ടീം രാത്രിയിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി.