26 ദിവസം മുൻപാണ് ഇരുവരെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദീപിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളും ഒരേ ഇടത്തുവച്ചാണ് സ്വിച്ച് ഓഫായത്. ഈ പരിസരങ്ങളിലും ഡ്രോണടക്കമുള്ളവ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു.
കാസർഗോഡ് പൈവളിഗെയിൽ പ്രദീപിൻ്റെയും പതിനഞ്ചുകാരിയുടേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളിലാണ് അത്മഹത്യയെന്ന് പറയുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പൊലീസ് സർജൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. മരണ കാരണവും കാലപ്പഴക്കവും കണ്ടെത്തുന്നതിനായാണ് പോസ്റ്റ്മോർട്ടം നടത്തിയത് . മൃതദേഹങ്ങൾക്ക് 3 ആഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. കൂടുതൽപരിശോധനകൾക്കായി DNA സിമ്പിളുകൾ ശേഖരിച്ചു. ഇവരുടെ മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച ഇരുവരുടേയും മൊബൈൽ ഫോണുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറും.
അതേ സമയം 15 കാരിയുടെ മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് അന്വേഷണം വൈകിപ്പിക്കുമായിരുന്നോ എന്ന് കോടതി. കേസ് ഡയറിയുമായി നാളെ ഹൈക്കോടതിയിൽ ഹാജരാവാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം. നിയമത്തിനു മുമ്പിൽ വി.വി.ഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.
ഇന്നലെയാണ് കാസർഗോഡ് നിന്നും കാണാതായ പതിനഞ്ചുകാരിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ, കാടുമൂടിയ പറമ്പിലാണ് ഇരുവരെയും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയയെയും അയല്‍വാസിയായ പ്രദീപിനേയും (42) കാണാതായത്. മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ശരീരം ശ്രേയയുടെയും പ്രദീപിൻ്റെയുമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.
എന്നാൽ മൃതദേഹത്തിലെ വസ്ത്രം അവസാനമായ കാണുമ്പോൾ പെൺകുട്ടി ധരിച്ചിരുന്നതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹത്തിന്‍റെ പരിസരത്തു നിന്നും രണ്ട് ഫോണുകളും കത്തിയും ചോക്ലേറ്റും കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
26 ദിവസം മുൻപാണ് ഇരുവരെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദീപിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളും ഒരേ ഇടത്തുവച്ചാണ് സ്വിച്ച് ഓഫായത്. ഈ പരിസരങ്ങളിലും ഡ്രോണടക്കമുള്ളവ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു.59 അംഗ പൊലീസ് സംഘവും ജനങ്ങളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ടാക്സി ഓടിച്ചിരുന്ന പ്രദീപിന് കർണാടക ബന്ധങ്ങളുള്ളതിനാല്‍ ഇവർ സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിഗമനം. ആ രീതിയിലും അന്വേഷണം പുരോഗമിച്ചിരുന്നു. പിന്നീടാണ് ശ്രേയയുടെ അമ്മ ഹേബിയസ് കോർപ്പസ് അടക്കം ഫയല്‍ ചെയ്യുന്ന നടപടികളിലേക്ക് കടന്നത്.