വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ ഏപ്രിൽ 21 വരെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ അപേക്ഷ തള്ളി.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നാല് ആഴ്ച സമയം നൽകി അലഹബാദ് ഹൈക്കോടതി. ലഖ്‌നൗ ബെഞ്ചാണ് നാലാഴ്ച സമയം നൽകിയത്. വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ ഏപ്രിൽ 21 വരെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ അപേക്ഷ തള്ളി.
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ 2004 മുതൽ ഉയർന്നുവരുന്നുണ്ട്. കർണാടകയിൽ നിന്നുള്ള സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസ്. രാഹുൽ ഗാന്ധിയുടെ പൗരത്വത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എസ്. വിഘ്നേഷ് ശിശിർ എന്ന വ്യക്തി പൊതുതാല്‍പ്പര്യ ഹർജിസമർപ്പിച്ചിരുന്നു. ബ്രിട്ടീഷ് പൗരത്വമാണ് രാഹുലിന് ഉള്ളതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.
ബിജെപി പ്രവർത്തകൻ കൂടിയാണ് ഹർജിക്കാരനായ വിഘ്നേഷ് ശിശിർ. രാഹുൽ ഗാന്ധിയുടെ പൗരത്വ പദവിയെക്കുറിച്ച് തനിക്ക് പുതിയ വിവരങ്ങൾ ലഭിച്ചതായി ഇയാൾ അവകാശപ്പെട്ടു. തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി രഹസ്യ ഇ-മെയിലുകൾ കൈവശമുണ്ടെന്നും ശിശിർ പറയുന്നു. രാഹുൽ ഗാന്ധി യുകെയുടെ പൗരത്വ രേഖകളിലുണ്ടെന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചെന്ന് ശിശിർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. "ഞങ്ങൾ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഇന്ത്യൻ നിയമപ്രകാരം ഇരട്ട പൗരത്വം അനുവദനീയമല്ല. ഒരാൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാൽ, ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെടും," ശിശിർ അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഹർജിയുടെ അവസാന വാദം. ജസ്റ്റിസ് അത്തൗ റഹ്മാൻ മസൂദി, ജസ്റ്റിസ് സുഭാഷ് വിദ്യാർഥി എന്നിവരുടെ ബെഞ്ചാണ് അന്ന് ഹർജി പരിഗണിച്ചത്. രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബർ 19നകം അറിയിക്കാന്‍ കേന്ദ്ര സർക്കാരിന് അന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ വിവരങ്ങൾ നൽകിയിട്ടില്ല.