20 ഗാനങ്ങൾ പാടി അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങളെന്ന് അലോഷി പറഞ്ഞു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ഗായകൻ അലോഷി. ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതി. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞു. ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
20 ഗാനങ്ങൾ പാടി അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങളെന്ന് അലോഷി പറഞ്ഞു. അത് അവിടെ ഒത്തു കൂടിയവർ നന്നായി ആസ്വദിച്ചു. സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്. എൽഇഡി വാളിൽ ചിത്രം നൽകിയത് തൻ്റെ ടെക്നീഷ്യൻമാരല്ലെന്നും തൻ്റെ പാട്ടിന് അതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാവാം അത് നൽകിയതെന്നും അലോഷി പറഞ്ഞു. വേറൊന്നും പറയാനില്ലാത്തവരാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഗായകൻ കൂട്ടിച്ചേർത്തു.
കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഐഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഐഎം ചിഹ്നങ്ങളും കാണിച്ചു. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് അലോഷി പാട്ട് പാടിയതെന്നായിരുന്നു ഉത്സവക്കമ്മിറ്റിയുടെ വിശദീകരണം.
അതേസമയം, വിപ്ലവ ഗാന വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വീഴ്ച ഉണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് ദേവസ്വം വിജിലന്‍സ് അറിയിച്ചിരിക്കുന്നത്. ക്ഷേത്ര ഉപദേശക സമിതിയോട് വിശദീകരണം തേടിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും വ്യക്തമാക്കി.