പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ മറുപടി നൽകി. ഇതിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
നിയമസഭയിൽ തൻ്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സ്പീക്കറുമായി വാക്കുതർക്കത്തിലേർപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ന് അടിയന്തര പ്രമേയ അവതരണത്തിനിടെയാണ് സംഭവം. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയിട്ടേയില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ മറുപടി നൽകി. മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട്ട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുള്ള പദ്ധതി വിഹിതവും സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എ.പി. അനിൽ കുമാർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സർക്കാരിൻ്റെ മുൻഗണനാ ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത്-ആദിവാസി വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തിയ അനിൽ കുമാർ, കിഫ്‌ബി ഫണ്ട് വഴിയുള്ള പദ്ധതികളിലും എസ്‌സി-എസ്‌ടി വിഭാഗങ്ങളെ അവഗണിക്കുന്നതായും വിമർശിച്ചു.
ഒന്നും നടക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കേളുവിൻ്റെ വിശദീകരണം. വരുമാന പരിധി നോക്കാതെയാണ് കുട്ടികൾക്ക് ആനുകൂല്യം നൽകുന്നത്. ബില്ല് വരുന്നത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമർശിച്ച് മന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തി. ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിതീർക്കാനാണ് ശ്രമം. പിന്നാക്ക വിഭാഗങ്ങൾക്ക് സംസ്ഥാനം മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ദളിത് വിഭാഗത്തെ ബാധിച്ചെന്നും സർക്കാരിനെ വിമർശിച്ചു. വർഷാവർഷം ഈ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന തുക വർധിപ്പിക്കേണ്ടതാണെന്നും എന്നാൽ ഒരു മാറ്റവും ഇല്ലാതെയാണ് ബജറ്റ് വിഹിതം നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ജനുവരി 22ന് ഇറക്കിയ ഉത്തരവിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് വ്യക്തമാക്കുന്നുണ്ട്. ജനുവരി 25ന് വീണ്ടും വെട്ടിക്കുറച്ച് ഉത്തരവിറക്കി. മുൻഗണന പുതുക്കിയെന്നാണ് സർക്കാർ ന്യായീകരണം. എസ്‌സി-എസ്‌ടി വിഭാഗത്തിന് ലൈഫ് മിഷൻ പദ്ധതിക്കായി നീക്കിവെച്ച 140 കോടി രൂപയിൽ ഒരു രൂപ പോലും ചിലവാക്കിയില്ലെന്നും ഹോസ്റ്റൽ ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികൾ അപമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെയാണ് പ്രസംഗം ചുരുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രംഗത്തെത്തിയത്. സ്പീക്കർ ഇടപ്പെട്ടതിൽ അസ്വസ്ഥനായ പ്രതിപക്ഷ നേതാവ് ഇതോടെ ചെയറിനെതിരെ തിരിഞ്ഞു. എന്തിനാണ് ഇങ്ങനെ തടസ്സപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ചോദിച്ചു. ഒൻപത് മിനിറ്റ് നേരം പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ചെയർ തടസപ്പെടുത്തിയില്ല എന്നായിരുന്നു സ്പീക്കറുടെ മറുപടി. അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഈ വാക്പോര് രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. അതോടെ സഭയിലെ മൈക്കുകൾ മുഴുവൻ മ്യൂട്ട് ചെയ്തു. സഭാ ടിവിയിൽ സ്പീക്കറെ മാത്രമാണ് ഈ സമയത്ത് കാണിച്ചത്.
അംഗങ്ങളെ ഇരിപ്പിടത്തിലേക്ക് പ്രതിപക്ഷ നേതാവ് തിരിച്ചുവിളിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശൻ ഗൗനിച്ചില്ല. പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ തുടർന്നതോടെ ഇത് വകവെക്കാതെ സ്പീക്കർ സഭാ നടപടികളിലേക്ക് കടന്നു. അംഗങ്ങളോട് ഹെഡ്സെറ്റ് വെച്ച് സഭാ നടപടികളിൽ ശ്രദ്ധിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. വിവിധ ധനാഭ്യർഥനകൾ പാസാക്കി സഭാ നടപടികൾ നേരത്തെ പൂർത്തിയാക്കാനാണ് പിന്നീട് സ്പീക്കർ ശ്രമിച്ചത്. സംസ്ഥാന വയോജന കമ്മീഷൻ ബിൽ, 2024 വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബിൽ എന്നിവ സബ്‌ജക്‌റ്റ് കമ്മിറ്റിക്ക് വിട്ട ശേഷം അന്തിമ ധനാഭ്യർത്ഥന ചർച്ചയില്ലാതെ പാസാക്കി. നടപടികൾ വേഗം പൂർത്തിയാക്കി സഭ പിരിഞ്ഞതോടെയാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ നിയമസഭ വിട്ടു.