ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
ബംഗ്ലാദേശിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേരെ ഷെയ്ഖ് ഹസീന ഭരണകൂടം നടത്തിയ അടിച്ചമർത്തൽ മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. അധികാരത്തിൽ തുടരാനായി ഷെയ്ഖ് ഹസീനയും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ പ്രത്യേക ക്വാട്ട അനുവദിച്ചതാണ് പ്രതിഷേധങ്ങളുടെ തുടക്കം. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ജനാവലിയായി മാറി. അധികാരത്തിൽ തുടരാനായി പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഷെയ്ഖ് ഹസീന അതിക്രമത്തിന്‍റെ വഴി സ്വീകരിച്ചുവെന്നാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മാസങ്ങളോളം നീണ്ടു നിന്ന വിദ്യാർഥി പ്രതിഷേധത്തിൽ 1400 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേനയുടെ ഇടപെടലിനെ തുടർന്നാണ് മരണസംഖ്യ ഉയർന്നതെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ നടന്ന ആക്രമണങ്ങളിൽ, കൊല്ലപ്പെട്ടവരിൽ 13 ശതമാനം പേർ കുട്ടികളാണെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താൻ ഭരണകൂടം ഒരു നയം തന്നെ മുന്നോട്ട് വെച്ചെന്നും യുഎൻ പറയുന്നു. മുൻ സർക്കാരിലെ ഉദ്യോഗസ്ഥർ, സുരക്ഷാ, ഇൻ്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരുടെ അറിവോടെയാണ് മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ തുർക്ക് വ്യക്തമാക്കി.
പ്രതിഷേധങ്ങളിൽ, പോയിൻ്റ് ബ്ലാങ്കിൽ വെടിയിതിർക്കുക, മനപൂർവം പരിക്കേൽപ്പിക്കുക എന്നിവ ഉണ്ടായി എന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്. അധികാരത്തിൽ തുടരാനായി മനപൂർവം നടത്തിയതാണ് അതിക്രമങ്ങളെന്നും തെളിവുകളായി ചിത്രങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ, ഫൊറൻസിക് വിദഗ്ധർ, ആയുധ വിദഗ്ധർ എന്നിവരടക്കം 230 പേരുമായി സംസാരിച്ചതിൻ്റെയും, മെഡിക്കൽ കേസ് ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ALSO READ: അഴിമതി നിറഞ്ഞ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96ാമത്; ഒന്നാമത് ദക്ഷിണ സുഡാൻ
രാജ്യവ്യാപകമായ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്യം ഉപേക്ഷിച്ച് ഹസീന ഹെലികോപ്റ്റർ മാർഗം ഇന്ത്യയിലെത്തിയത്. വിദ്യാർഥി പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയതോടെയായിരുന്നു ഷെയ്ഖ് ഹസീനയുടെ നാടുവിടൽ.