സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൻ്റെ ഭാഗമായാണ് തീരുമാനം
കേരളത്തിലെ ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൻ്റെ ഭാഗമായാണ് തീരുമാനം. പത്ത് ലക്ഷം രൂപയാണ് മദ്യശാലകള്‍ക്ക് വാർഷിക ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തിൽ അനുമതി ലഭിക്കുന്ന മദ്യശാലകൾ ഒന്നാം തീയതിയും ഡ്രൈ ഡേകളിലും പ്രവർത്തിക്കരുതെന്നാണ് ഉത്തരവിലെ നിർദേശം.
ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം, പത്ത് ലക്ഷം രൂപ ഫീസടച്ച്, ഐടി പാർക്കുകളിലെ ഒരു കമ്പനിക്ക് ഒരു ലൈസൻസ് എന്ന രീതിയിൽ മദ്യശാലയ്ക്കായി അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒന്ന് എന്ന നിലയിലാണ് ലൈസൻസ് നൽകുക.
കമ്പനിയോട് ചേർന്ന് ജോലിയെ ബാധിക്കാത്ത ഇടത്തിലായിരിക്കും മദ്യശാലകൾ സ്ഥാപിക്കേണ്ടത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഐടി പാർക്കുകളിലെ മദ്യശാലകൾക്ക് സാധാരണ മദ്യശാലകളിലെ പ്രവർത്തന സമയമായിരിക്കില്ല. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണിവരെയാണ് പ്രവർത്തന സമയം. സർക്കാർ അംഗീകൃത മദ്യ വിതരണക്കാരിൽ നിന്നുമാകണം മദ്യം വാങ്ങേണ്ടതെന്നും ഉത്തരവിൽ പറയുന്നു.