ബില്ലുകള്‍ ഒപ്പിടുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനാണ് സമയപരിധിയെന്ന് സുപ്രീം കോടതി അറിയിച്ചു
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. തമിഴ്‌നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവിക്കെതിരായ വിധിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഗവര്‍ണര്‍മാർ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയപരിധി മൂന്നാഴ്ചയായിരിക്കും. വിധിയുടെ പകർപ്പ് എല്ലാ ഹൈക്കോടതികള്‍ക്കും എല്ലാ ഗവർണർമാർക്കും അയച്ചു.
ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബന്ധപ്പെട്ട മന്ത്രാലയം 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറയുന്നു. ഒരു മാസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രാലയത്തിന് ബില്ലില്‍ നിലപാടില്ലെന്ന് കണക്കാക്കും. ബില്ലുകള്‍ ഒപ്പിടുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനാണ് സമയപരിധിയെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഏപ്രില്‍ എട്ടിന് പുറപ്പടുവിച്ച വിധിയുടെ 415 പേജുകളുടെ വിധി പകർപ്പിന്‍റെ വിശദാംശങ്ങളിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.
സംസ്ഥാന നിയമസഭ പാസാക്കിയ 10 ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ വിസമ്മതിച്ചതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവർണർക്ക് നൽകുന്നില്ലെന്നും കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണ് ഉളളത്. ബില്ലിന് അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ഭരണഘടനാ അനുസൃതമായി മാത്രമേ തീരുമാനമെടുക്കാനാവൂ ഗവർണറുടെ നിഷ്‌ക്രിയത്വത്തെയും ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസത്തെയും കുറിച്ച് ബെഞ്ച് പരാമർശിച്ചു.
Also Read: 'ഉപാധികളില്ലാതെ'; സ്റ്റാലിനെ എതിരിടാന്‍ ബിജെപിയുമായി വീണ്ടും കൈകോർത്ത് എഐഎഡിഎംകെ
ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണം. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയയ്ക്കണം. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഗവർണർ സംസ്ഥാനത്തിൻ്റെ സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമാകണം. രാഷ്ട്രീയ പരിഗണനകളാൽ നയിക്കപ്പെടരുത്. ഭരണഘടനയാൽ നയിക്കപ്പെടണം. ഗവർണർ സർക്കാരിന് മാർഗ തടസം സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു. ഇതിനു പിന്നാലെയാണ് ഗവർണർ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്കും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.