രണ്ടിടത്താണ് പ്രതികൾ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത്
കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തില്‍ എൻഐഎ പ്രതികളുടെ മൊഴിയെടുത്തു. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.
ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. അരുണിനെയും രാജേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് കേരള പൊലീസിന്റെ തീരുമാനം.
Also Read: മദ്യപിച്ച് തർക്കം; തിരുവനന്തപുരം രാജധാനി എൻജിനീയറിങ് കോളേജിൽ സഹപാഠി വിദ്യാർഥിയെ കുത്തി കൊന്നു
രണ്ടിടത്താണ് പ്രതികൾ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത്. എഴുകോണ്‍ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റി. എന്നാല്‍ രണ്ടാമത്തെ സ്ഥലത്തെ പോസ്റ്റില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ഫെബ്രുവരി 21ന് രാത്രിയോടെയാണ് എഴുകോണ്‍ പൊലീസിന് പാളത്തിന് കുറുകെ പോസ്റ്റ് വെച്ചതായുള്ള വിവരം ലഭിക്കുന്നത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റ് പാളത്തില്‍ നിന്ന് എടുത്തുമാറ്റുകയും ചെയ്തു. ഇതിന് ശേഷം പരിസരം മുഴുവന്‍ നിരീക്ഷിച്ച ശേഷമാണ് പൊലീസ് സ്ഥലത്ത് നിന്ന് പോയത്. എന്നാല്‍ നീക്കം ചെയ്ത പോസ്റ്റ് രണ്ടാമത് മറ്റൊരിടത്ത് കൊണ്ടു പോയി വെയ്ക്കുകയും ഇതില്‍ പാലരുവി എക്‌സ്പ്രസ് തട്ടുകയുമായിരുന്നു എന്നുമാണ് വിവരം. സംഭവത്തില്‍ അട്ടിമറി സാധ്യത കണക്കിലെടുത്ത് കേരള പൊലീസ് ഈ പരിസരങ്ങളിലായി രാത്രി കാലങ്ങളില്‍ തമ്പടിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നടത്തിയിരുന്നു. പിന്നാലെയാണ് പ്രതികൾ പിടിയിലാവുന്നത്. പഴയ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കി മാറ്റിയ പാതയിലാണ് പോസ്റ്റ് കുറുകെ വെച്ചത്.
Also Read: അട്ടപ്പാടിയിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു
രാത്രി കാലങ്ങളില്‍ മാത്രം തീവണ്ടി ഓടുന്ന പാത കൂടിയാണിത്. ഗുരുവായൂര്‍-താംബരം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയാണ് രാത്രി കാലങ്ങളില്‍ ഈ പാതയിലൂടെ പോകുന്ന തീവണ്ടികള്‍.