ചൈനയുമായുള്ള താരിഫ് യുദ്ധത്തിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇലക്ട്രോണിക് ഉപകരണങ്ങളെ തിരിച്ചടി ചുങ്കത്തില്‍ നിന്ന് യുഎസ് സർക്കാർ ഒഴിവാക്കിയത്
തിരച്ചടി തീരുവയിൽ നിന്ന് സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കിയ നടപടി ഹ്രസ്വ കാലത്തേക്ക് മാത്രമായിരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'ആരും ഈ ചൂണ്ടക്കൊളുത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല' എന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. സെമികണ്ടക്ടർ ഉള്‍പ്പെടെയുള്ള മുഴുവൻ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെയും വിതരണ ശൃംഖലയില്‍, ദേശീയ സുരക്ഷാ വ്യാപാര അന്വേഷണം ആരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലായിരുന്നു ട്രംപിന്‍റെ ഈ പ്രഖ്യാപനങ്ങള്‍.
യുഎസിനെ ചൈനയെ പോലുള്ള ശത്രു രാജ്യങ്ങളുടെ ബന്ദിയാകാന്‍ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഒരു ഉല്‍പ്പന്നങ്ങളെയും താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും നിലവിലുള്ള 20 ശതമാനം ഫെന്റനൈൽ താരിഫുകൾക്ക് വിധേയമാണെന്നും ഇവയെ വ്യത്യസ്തമായ ഒരു താരിഫ് 'ബക്കറ്റിലേക്ക്' മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.
Also Read: സാഹിത്യത്തിലെ 'നായകന്റെ കാലം'; വിട, യോസാ...
ചൈനയുമായുള്ള താരിഫ് യുദ്ധത്തിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇലക്ട്രോണിക് ഉപകരണങ്ങളെ തിരിച്ചടി ചുങ്കത്തില്‍ നിന്ന് യുഎസ് സർക്കാർ ഒഴിവാക്കിയത്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസാണ് ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസിൽ ചൈനയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ ഇളവ് ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു.
Also Read: വിഖ്യാത എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
കമ്പ്യൂട്ടറുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വില കൂടുന്നത് യുഎസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നായിരുന്നു ബിബിസി റിപ്പോർട്ട്. ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങളാണ് രാജ്യത്തെ ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് തന്നെയായിരുന്നു ട്രംപ് ഭരണകൂടം ഏറ്റവുമധികം തീരുവ ചുമത്താന്‍ നിശ്ചയിച്ചിരുന്നതും. ഏകദേശം 145 ശതമാനം തിരച്ചടി തീരുവ ചുമത്താനാണ് ഭരണകൂടത്തിൻ്റെ തീരുമാനം. 125 ശതമാനം മറുചുങ്കമാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ തുടങ്ങിയവയെയും ഉയർന്ന തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപ്പാദനം തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗമായാണ് ഇത്തരം താരിഫ് വർധനവിനെക്കുറിച്ച് ട്രംപ് പരാമർശിച്ചതെങ്കിലും, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ വർഷങ്ങളെടുത്തേക്കും. ഇത് യുഎസിലെ ടെക് കമ്പനികൾക്ക് വലിയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനമെന്നായിരുന്നു നീരിക്ഷകരുടെ കണ്ടെത്തല്‍.