ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎന്‍ സുരക്ഷാ കൗൺസിൽ. ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നായിരുന്നു യുഎൻ സുരക്ഷാ കൗൺസിലിൻ്റെ പ്രസ്താവന. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
15 രാജ്യങ്ങൾ അംഗമായ കൗൺസിലിൻ്റെ പത്രക്കുറിപ്പിലൂടെയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നൽകുന്നവരെയും, സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആക്രമണത്തിൻ്റെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെ, എപ്പോൾ, ആരാൽ ചെയ്യപ്പെട്ടാതയാലും, ഭീകരവാദം കുറ്റകരവും നീതീകരിക്കാൻ കഴിയാത്തതുമാണ്. അന്താരാഷ്ട്ര നിയമത്തിനും സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും കീഴിലുള്ള കടമകൾക്കുമനുസൃതമായി, ഈ കാര്യത്തിൽ സജീവമായി സഹകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർഥിച്ചതായും യുഎൻ പത്രക്കുറിപ്പിൽ പറയുന്നു.
ALSO READ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ
യുഎൻ സുരക്ഷാ കൗൺസിലിൽ അംഗങ്ങളായ 15 രാജ്യങ്ങളെയും പ്രതിനിധീകരിച്ച് സുരക്ഷാ കൗൺസിൽ പ്രസിഡൻ്റ് മാധ്യമങ്ങൾക്ക് നൽകുന്ന പ്രഖ്യാപനമാണ് പത്രക്കുറിപ്പ്. ഫ്രാൻസാണ് ഏപ്രിൽ മാസത്തെ കൗൺസിലിന്റെ പ്രസിഡൻ്റ്. ഐക്യരാഷ്ട്രസഭയിലെ ഫ്രാൻസിന്റെ സ്ഥിരം പ്രതിനിധിയും, കൗൺസിൽ പ്രസിഡന്റും അംബാസഡറുമായ ജെറോം ബോണഫോണ്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബങ്ങളോടും ഇന്ത്യാ ഗവൺമെന്റിനോടും സുരക്ഷാ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. എന്നാൽ പാകിസ്ഥാൻ നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗമല്ല.
അതേസമയം ഇന്ത്യ-പാകിസ്ഥാൻ സാഹചര്യം ആശങ്കയോടെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഐക്യരാഷ്ട്രസഭ. സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറെസ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇരുരാജ്യങ്ങളും സംയമനം പാലിക്കാൻ അഭ്യർഥിക്കുന്നതായി യുഎൻ വക്താവ് അറിയിച്ചു.