കഴിഞ്ഞ ദിവസം യശ്വന്ത് വര്‍മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു
ഔദ്യോഗിക വസതിയിൽ നിന്നും കെട്ടുകണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. രാഷ്ട്രപതി ദ്രൗപതി മുർമുവിനോടാണ് കൊളീജിയത്തിന്‍റെ ശുപാർശ. മാർച്ച് 20ന് തന്നെ ജഡ്ജിയെ സ്ഥലംമാറ്റുന്നതായി കൊളീജിയം അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ അലഹബാദ് ഹൈക്കോടതി എതിർത്തു. ഈ എതിർപ്പിനെ മറികടന്നാണ് സുപ്രീം കോടതി ഇന്ന് ജഡ്ജിയുടെ സ്ഥലം മാറ്റത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം യശ്വന്ത് വര്‍മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. വർമയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യം. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണ അധികാരമില്ലെന്നും അതിനാൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ഹർജിയിൽ ആവശ്യപ്പെട്ടു. ഈ കേസ് ചിലപ്പോള്‍ നാളെ കൊടതി പരിഗണിച്ചേക്കും.
കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറത്തുവിട്ടിരുന്നു. കത്തിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ ചിത്രങ്ങളുൾപ്പെടെയുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ടായിരുന്നു. പണം കണ്ടെത്തിയതിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നായിരുന്നു റിപ്പോർട്ടിൽ യശ്വന്ത് വർമയുടെ വിശദീകരണം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാരായ ഷീല്‍ നാഗു, ജി.എസ്. സന്ധാവാലിയ, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് നീക്കി ഡൽഹി ഹൈക്കോടതി ഉത്തരവുമിട്ടിരുന്നു. യശ്വന്ത് വർമയുടെയും സ്റ്റാഫിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥൻ്റെയും ഫോൺ കോൾ റെക്കോഡ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇന്നലെ ഡൽഹി പൊലീസിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ആറ് മാസത്തെ ഫോൺ വിവരങ്ങൾ ശേഖരിച്ച് ഡൽഹി പൊലീസ് കോടതിക്ക് കൈമാറി.
അതേസമയം, രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ വിളിച്ച സർവകക്ഷി യോഗം പൂർത്തിയായി. യശ്വന്ത് വർമയ്‌ക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭയിൽ ഉയർന്നതിന് പിന്നാലെയാണ് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ യോഗം വിളിച്ചത്.
മാർച്ച് 14ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് ഒരു മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. അപകടസമയത്ത് യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ല. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണമാണെന്ന് സ്ഥിരീകരിച്ചതോടെ, സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് വിവരം കെെമാറുകയായിരുന്നു.