കടം വാങ്ങിയും മറ്റുമായി അന്ന ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം രൂപ വിസയ്ക്കുള്ള തുക നൽകി. പിന്നീട് വിദേശത്തേക്ക് ചെന്നപ്പോഴാണ് അവിടെ മുൻപ് വാഗ്ദാനം സൗകര്യങ്ങളോ ജോലികളോ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നത്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേസിൻ്റെ വിസാ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇരകൾ രംഗത്ത്. തട്ടിപ്പിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന തിരുവനന്തപുരം സ്വദേശി മീനയാണ് ന്യൂസ് മലയാളത്തോട് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയത്. നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഏജൻ്റുമാരുടെ ലൈംഗികാവശ്യത്തിന് വഴങ്ങി കൊടുക്കാൻ പറഞ്ഞെന്നും, നഷ്ടപ്പെട്ട പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.
2023ലാണ് മീനു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്നയെ സമീപിക്കുന്നത്. പല പരസ്യങ്ങളും കണ്ടാണ് അവരെ സമീപിച്ചത്. കടം വാങ്ങിയും മറ്റുമായി അന്ന ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം രൂപ വിസയ്ക്കുള്ള തുക നൽകി. പിന്നീട് വിദേശത്തേക്ക് ചെന്നപ്പോഴാണ് അവിടെ മുൻപ് വാഗ്ദാനം സൗകര്യങ്ങളോ ജോലികളോ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നത്. പിന്നീട് പണം തിരികെ ചോദിക്കാനായി അന്നയെ വിളിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിന് പുറമെയാണ് തിരിച്ചുവരണമെങ്കിൽ ഏജൻ്റുമാരുടെ ലൈംഗികാവശ്യത്തിന് വഴങ്ങി കൊടുക്കാൻ നിർബന്ധിച്ചതും. ഇപ്പോൾ വിദേശത്ത് പ്രവാസികളുടെ സഹായത്തോടെ കഴിഞ്ഞുകൂടുന്ന മീനു അടുത്ത മാസം നാട്ടിൽ വന്ന് പരാതി നൽകാനൊരുങ്ങുകയാണ്.
ALSO READ: വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ
നേരത്തെ തിരുവനന്തപുരം സ്വദേശിനി ആര്യ നൽകിയ പരാതിയിൽ വിസ തട്ടിപ്പിൽ അന്നയുടെ ഭർത്താവ് കൽപ്പറ്റ സ്വദേശി ജോൺസൺ അറസ്റ്റിലായിരുന്നു. ഇൻഫ്ലുവൻസർ അന്ന ഗ്രേസും കേസിൽ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിനി ആര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിന് വിസ നൽകാമെന്ന് പറഞ്ഞ് 42 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.