ആഡംബര നവീകരണങ്ങൾക്കും ഇന്റീരിയർ ഡെക്കറേഷനുകൾക്കുമായി കെജ്‌രിവാൾ, പൊതു ഫണ്ട് ദുരുപയോഗം ചെയ്തെന്നായിരുന്നു വിജിലൻസ് കമ്മീഷന് നല്കിയ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ. ഡെൽഹി പൊലീസിൻ്റെ അഴിമതിവിരുദ്ധ വിഭാഗം കെജ്‌രിവാളിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് കേന്ദ്ര വിജിലൻസ് കമ്മീഷനും കേസെടുത്തത്. അതിനിടെ നാല് മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ ബിജെപിയിൽ ചേർന്നത് എഎപിക്ക് പുതിയ തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ശീഷ് മഹലിന്റെ നവീകരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പിന് കമീഷൻ നിർദേശം നല്കി.
2024 ഒക്ടോബർ 16 ന് കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ച് കെജ്‌രിവാൾ വീട് നവീകരിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജേന്ദർ ഗുപ്ത നേരത്തെ പരാതി നൽകിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ജഡ്ജിമാരും താമസിച്ചിരുന്ന രാജ്പൂർ റോഡിലെ പ്ലോട്ട് നമ്പർ 45, 47 എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കളും രണ്ട് ബംഗ്ലാവുകളും പൊളിച്ചുമാറ്റി ശീഷ് മഹൽ നിർമാണത്തിൽ ലയിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതിൽ കമീഷൻ അന്വേഷണം നടത്തുന്നതിനിടെ മറ്റൊരു ആരോപണവുമായി വിജേന്ദർ ഗുപ്ത രംഗത്തെത്തി.
Also Read; 'മോദി ജന്മനാ പിന്നാക്ക വിഭാഗക്കാരനല്ല'; വിവാദ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ആഡംബര നവീകരണങ്ങൾക്കും ഇന്റീരിയർ ഡെക്കറേഷനുകൾക്കുമായി കെജ്‌രിവാൾ, പൊതു ഫണ്ട് ദുരുപയോഗം ചെയ്തെന്നായിരുന്നു വിജിലൻസ് കമ്മീഷന് നല്കിയ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അടക്കം എഎപിയുടെ നിലനില്‍പ്പിന് വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ അന്വേഷണം നേരിടേണ്ടി വരുന്നത്
അതിനിടെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കെ 3 AAP കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. കൗൺസിലർമാരായ അനിത ബസോയ ,നിഖില്‍ ചപ്രാന,ധരംവീര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇതോടെ ബിജെപിയുടെ അംഗബലം കൂടി. നിലവില്‍ മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്ന ആംആദ്മി പാർട്ടിക്ക് ഇത് കൂടുതല്‍ തലവേദനയായി.
സംസ്ഥാന BJP അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ എഎപി വിട്ടുവന്നവർക്ക് നേരിട്ട് അംഗത്വം നൽകി. ഡെല്‍ഹി നിയമസഭയിലും മുനിസിപ്പൽ കോർപ്പറേഷനിലും 'ട്രിപ്പിൾ എഞ്ചിൻ' സർക്കാർ ഭരിക്കുമെന്നും സച്ച്ദേവ പറഞ്ഞു. NDMC യിൽ ഓപ്പറേഷൻ താമര തുടങ്ങി എന്നായിരുന്നു ആംആദ്മിയുടെ പ്രതികരണം.